ജില്ലയിൽ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി

62

തൃശൂർ:ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനം പുനരാരംഭിച്ചു. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ ചേർന്നാണ് മാലിന്യനീക്കം നടത്തുന്നത്.ഗ്രാമപ്പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും താൽക്കാലിക പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളായ എം സി എഫുകളിലും ആർ ആർ എഫുകളിലുമായി ടൺ കണക്കിന് അജൈവ മാലിന്യങ്ങളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഹരിത കേരള മിഷൻ ജില്ലാ ഓഫീസിൽ നിന്നും കൈമാറിയ പട്ടികപ്രകാരം ക്ലീൻ കേരള കമ്പനിയാണ് ജില്ലയിൽ ഇവ ശേഖരിക്കുന്നത്. തരം തിരിച്ച പ്ലാസ്റ്റിക്കുകൾ ക്ലീൻ കേരള കമ്പനി പ്രതിഫലം നൽകി ശേഖരിക്കും. അല്ലാത്തവ ഗവൺമെന്റ് നിർദ്ദേശ പ്രകാരം എറണാകുളം ജില്ലയിലെ കേരള എൻവിറോ ഇൻഫോ ലിമിറ്റഡിന് ക്ലീൻ കേരള കമ്പനി മുഖേന കൈമാറും. ശേഖരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യങ്ങൾ നീക്കുന്ന മുറയ്ക്ക് വീടുകളിൽ നിന്നും ഹരിത കർമ്മ സേന മുഖേന പ്ലാസ്റ്റിക് ശേഖരണം പുനരാരംഭിക്കും.ജില്ലയിലെ മാലിന്യ നീക്ക പ്രവർത്തനം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ചെയർമാൻ എം ആർ സോമനാരായണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി എസ് ജയകുമാർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ശുഭ, ക്ലീൻ കേരള കമ്പനി സോണൽ ചുമതലയുള്ള ഗ്രീലാൽ, ഹെൽത്ത് ഇൻസ്‌പെകർ വൈകുണ്ഠൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്, അനുരാജ് എന്നിവർ പങ്കെടുത്തു.

Advertisement