കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി പ്രഹസ്സനം:യുഡിഎഫ്

105

കരുവന്നൂർ:മഴക്കാലം ആരംഭിച്ച് പ്രളയം പടിവാതിലിൽ എത്തി നിൽക്കെ ജില്ലാ പഞ്ചായത്തിന്റെ നാമമാത്ര ഫണ്ടുപയോഗിച്ച് ചെയ്യാൻ പോകുന്നു എന്ന് പറയുന്ന കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള പഞ്ചായത്തിന്റെ പ്രഹസനം മാത്രമാണെന്ന് യുഡിഎഫ് കാറളം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.2019 ലെ വെള്ളപ്പൊക്കം കഴിഞ്ഞു ഒരുപാട് സമയം ഈ പ്രവർത്തനങ്ങൾ ചെയ്യാൻ കിട്ടിയിട്ടും ചെയ്യേണ്ട അത്യാവശ്യ പണികൾ അറിയാമായിരുന്നിട്ടും അതൊന്നും ചെയ്യാതെ ഇപ്പൊൾ മഴ ആരംഭിച്ച സമയത്ത് ജനങ്ങളും കൂടി സഹകരിച്ച് ഈ വൃത്തിയാക്കൽ നടത്തണം എന്ന് പറയുന്നത്  അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി. മാത്രമല്ല ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രളയ ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ പ്രളയം ബാധിച്ച പ്രദേശങ്ങളിൽ നടത്തിയിട്ടില്ല.പ്രളയം ഉണ്ടാവാത്ത പ്രദേശങ്ങൾ ഉൾപ്പെടുന്ന വാർഡുകളിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമായി ഈ ഫണ്ട് വിനിയോഗിച്ചു എന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച യുഡിഎഫ് കാറളം മണ്ഡലം ചെയർമാൻ ബാസ്‌റ്റിൻ ഫ്രാൻസിസ് കുറ്റപ്പെടുത്തി.പ്രളയം ബാധിച്ച പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലെ അവർ നിർദ്ദേശിച്ച പ്രളയ പുനരുദ്ധാരണ പദ്ധതികൾക്ക് ഒന്നിന് പോലും ഫണ്ട് അനുവദിക്കാതെ എന്തിനാണ് ഇപ്പൊൾ ഈ പ്രഹസന  പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത് എന്ന് വാർഡ് മെമ്പർമാരായ ഐ ഡ്ഡി ഫ്രാൻസിസ് മാസ്റ്റർ, കെ ബി ഷമീർ എന്നിവർ ചോദിച്ചു.എല്ലാത്തിനും പുറമേ കഴിഞ്ഞ വർഷം  പ്രളയ ഫണ്ട് ഉപയോഗിച്ച് ചെയ്ത പണികളുടെ ബില്ല് സമയത്ത് മാറാഞ്ഞത് മൂലം അടുത്ത വർഷത്തെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്ന് വെട്ടികുറക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് യോഗം വിലയിരുത്തി. യുഡിഎഫ് നേതാക്കളായ എൻ എം ബാലകൃഷ്ണൻ,തങ്കപ്പൻ പാറയിൽ,തിലകൻ പൊയ്യാറ,ഫ്രാൻസിസ് മേച്ചേരി,വർഗീസ് കീറ്റിക്കൽ, പി എസ്സ് മണികണ്ഠൻ, പി കേ വിനോദ്, എം ആര്‍ സുധാകരൻ,വേണു കുട്ടശംവീട്ടിൽ, വി ഡി സൈമൺ, പി വി വിജീഷ്, എ വി സുമേഷ്,വിജി സി എസ്സ് എന്നിവർ പങ്കെടുത്തു.

Advertisement