ഇതരസംസ്ഥാന തൊഴിലാളികളുടെ കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

313

ഇരിങ്ങാലക്കുട-അമ്പഴക്കാട് പി പി കെ ടൈല്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ജഹറുള്‍ ഇസ്ലാം (24) കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ബലിറാം ഉറോണ്‍ ബില്യം എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കുറ്റക്കാരനെന്ന് കണ്ട് ജീവപര്യന്തം തടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷിച്ചു.07.08.2017 ന് മരണപ്പെട്ട ജഹറുള്‍ ഇസ്ലാമും ഒന്നാം പ്രതി ബലിറാം ഉറോണും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പ്രതിയുടെ മര്‍ദ്ദനമേറ്റ് കുഴഞ്ഞു വീണ ജഹറുള്‍ ഇസ്ലാമിനെ 1 ാം പ്രതി കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ് .08.08.2017 നാണ് അമ്പഴക്കാട് ഇടശ്ശേരി ഓട്ടുകമ്പനിയുടെ പിറകുവശത്ത് ജഹറുള്‍ ഇസ്ലാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് .മരണപ്പെട്ട ജഹറുള്‍ ഇസ്ലാമിന്റെ സഹോദരനോടൊപ്പം പ്രതിയുടെ ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് പ്രതി നിരന്തരമായി മരണപ്പെട്ട ജഹറുള്‍ ഇസ്ലാമിന്റെ താമസസ്ഥലത്തും ജോലി സ്ഥലത്തും വന്ന് ഭീഷണി മുഴക്കിയിരുന്നു.ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടത് .പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സഹായിച്ചുവെന്ന് ആരോപിച്ചിരുന്ന 2 മുതല്‍ 5 കൂടി പ്രതികളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.മാള പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇതിഹാസ് താഹ രജിസ്ട്രര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ റോയ് വി ,കെ സുമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസികൃൂഷന്‍ ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,എബിന്‍ ഗോപുരന്‍ ,ദിനല്‍ വി എസ് എന്നിവര്‍ ഹാജരായി .

Advertisement