വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി

46

കരുവന്നുര്‍: വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി. കന്നിമാസത്തിലെ തിരുവോണ നാളിലാണ് കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം ആചാര്യതനിമയോടെ പോത്തോട്ടോണം നടത്തുന്നത്. പോത്തിനെ കുളിപ്പിച്ച് കുറിയും മാലയും മണിയും ചാര്‍ത്തി ഇഷ്ട ഭക്ഷണം നല്‍കിയ ശേഷമാണ് ഓരോ ദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ ആഘോഷമായി പോത്തുകളെ ക്ഷേത്രത്തിലേയേക്ക് ആനയിക്കുന്നത്.മൂര്‍ക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയകോണം, മടായികോണം, മാപ്രാണം, തൊട്ടിപ്പാള്‍, രാപ്പാള്‍,നെടുംമ്പാള്‍,പറപ്പുക്കര, മുളങ്ങ്, ആറാട്ടുപുഴ, പനംങ്കുളം, എട്ടുമന, കരുവന്നുര്‍ തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്കുമുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുന്നത്.പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിന്‍ കറ്റക്ക് മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യാവകാശിയായ വള്ളുവോന്‍ കല്പിക്കുന്നതിനെ തുടര്‍ന്ന് പോത്തുകള്‍ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും. പിന്നീട് ഉരുക്കളെയും, ദേശക്കാരെയും ഇളനീരും പൂവും, നെല്ലുമെറിഞ്ഞനുഗ്രഹിക്കുന്ന വള്ളുവോന്‍ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുന്നു. തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ സമാപനമാവും. ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന പതിവുമുണ്ട്. സന്തോഷ സൂചകമായി ചെണ്ടയും, മരവും, പറയും, ചെറുകുഴലും വാദ്യങ്ങളാക്കി പാടുന്ന ഗ്രാമീണ ഗാനങ്ങളില്‍ പ്രശ്നവും പരിഹാരവും ഉള്‍ക്കൊള്ളുന്നു. പണ്ടുകാലങ്ങളില്‍ കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പുലയസമുദായത്തില്‍പ്പെട്ടവരുടെ മരുമക്കത്തായവ്യവസ്ഥയില്‍ പിന്തുടര്‍ച്ചക്കാരായി വരുന്ന വള്ളോന്‍മാരാണ് പോത്തോട്ടത്തിന് ഇരിക്കുക. പോത്തോട്ടത്തില്‍ പങ്കെടുക്കുന്ന ഉരുക്കളെ ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് അനുഗ്രഹിക്കും. മാപ്രാണം ഭാഗത്ത് നിന്നും എത്തിയ ടൈഗര്‍ എന്ന ഭീമന്‍ പോത്തായിരുന്നു ഇത്തവണ പോത്തോട്ടോണത്തിലെ പ്രധാന ആകര്‍ഷണം.1200 കിലോയ്ക്ക് മുകളില്‍ തുക്കമുള്ള ഈ പോത്തിനെ നെറ്റിപ്പട്ടം അടക്കം അണിയിച്ച് എത്തിയത് കാണികളില്‍ ആവേശതിരയിളക്കി. പോത്തോട്ടോണത്തില്‍ പങ്കെടുത്ത ദേശക്കാര്‍ക്ക് ക്ഷേത്രകമ്മിറ്റി മുണ്ടും പണവും പ്രോത്സാഹനമായി വിതരണം ചെയ്തു.

Advertisement