ജീവപര്യന്തം കഠിന തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

66

ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെ മുന്‍ വൈരാഗ്യത്താല്‍ ചെങ്ങല്ലൂര്‍ കള്ളു ഷാപ്പില്‍

വച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ് (42) നെ കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,00,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 2 വര്‍ഷം അധിക തടവിനും, കേസിലെ മറ്റു വകുപ്പുകളില്‍ 3 മാസം കഠിന തടവിനും, 1 മാസം വെറും തടവിനും, പിഴയില്‍ നിന്ന് 75,000/- രൂപയും ലീഗല്‍ സര്‍വീസ് അതോരിറ്റിയില്‍ നിന്ന് മരണപ്പെട്ട വ്യക്തിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി അര്‍ഹതപ്പെട്ട സംഖ്യയും നല്‍കുവാനും കോടതി ശിക്ഷ വിധിച്ചു. 2020 ആഗസ്റ്റ് 04 വൈകിട്ട് 5.45 മണിയോട് കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അച്ഛനായ കീടായി രവീന്ദ്രനെ 1992 ല്‍

കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ സുധനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സുധനോടുള്ള വൈരാഗ്യത്താല്‍ പ്രതി ചെങ്ങാല്ലൂര്‍, കള്ളുഷാപ്പില്‍ വച്ച് തന്റെ അച്ഛനെ കൊന്നയാള്‍ എന്ന വൈരാഗ്യത്താല്‍ കത്തി ഉപയോഗിച്ച് കുത്തി കൊലപെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം വരന്തരപ്പിള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ കുത്താന്‍ ഉപയോഗിച്ച കത്തി സഹിതം വരന്തരപ്പിള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ജാമ്യം

റദ്ദ് ചെയ്യുകയും വിചാരണ നടത്തുകയുമാണ് ഉണ്ടായത്.പുതുക്കാട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി എന്‍ ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി

അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി

Advertisement