സിംഹഗര്‍ജ്ജനം അവസാനിയ്ക്കുന്നില്ല ജനുവരി 24 ഞായറാഴ്ച സുകുമാര്‍ അഴിക്കോടിന്റെ ഒന്‍പതാം ചരമവാര്‍ഷികം

27

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തില്‍ നിരന്തരം അലയടിച്ചു കൊണ്ടീരുന്ന സുകുമാര്‍ അഴിക്കോടിന്റെ സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. എങ്കിലും ഇപ്പോഴും അദ്ദേഹം രൂപകല്പന നല്‍കിയ പ്രസ്ഥാനങ്ങളും, മഹത്തായ ആശയങ്ങളും പ്രചോദനകേന്ദ്രമായിത്തന്നെ നിലകൊള്ളുന്നു. ലോകത്തിന്റെ ഏതുകോണില്‍ അനീതിയും, അക്രമങ്ങളും, ശിഥിലീകരണവാസനകളും, തലപൊക്കിയാലും അതിനെയെല്ലാം ചെറുത്തുതോല്പിക്കാനുള്ള ആഹ്വാനവുമായി ഒറ്റയാള്‍ പട്ടാളമായി പ്രത്യക്ഷപ്പെടാറുള്ള അഴിക്കോട്, മാനവികതയുടെ ഉടലെടുത്ത പ്രതിരൂപമായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരന്‍ മുതല്‍ അഗാധപണ്ഡിന്മാര്‍ വരെ അദ്ദേഹത്തിന്റെ അസാമാന്യമായ ധിഷണാശക്തിയില്‍ ആകൃഷ്ടരായി. മനുഷ്യരെല്ലാം ഏകോദരസഹോദരങ്ങളെപ്പോലെ,സമാധാനമായി സന്തുഷ്ടജീവിതം നയിക്കണമെന്നതായിരുന്നു അഴീക്കോടന്റെ മഹത്തായ ആശയങ്ങളുടെ അകക്കാമ്പ്.

മലയാളഭാഷാസാഹിത്യത്തിന്റെ മഹത്വം ലോകമെമ്പാടും പ്രസരിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത അദ്ദേഹം പ്രഗത്ഭനായ വാഗ്മിയും, പത്രാധിപനും,സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്നു.’ തത്വമസി’,’മലയാളസാഹിത്യവിമര്‍ശനം’, ‘ആശാന്റെ സീതാകാവ്യം’, ‘ഭാരതീയത’, ‘മഹാത്മാവിന്റെ മാര്‍ഗ്ഗം’ മുതലായ ആധികാരികഗ്രന്ഥങ്ങള്‍ അഴീക്കോടന്റെ അറിവിന്റെ ആഴം വ്യക്തമാക്കുന്നു. മഹാത്മജിയുടെ 125-ാം ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ച് 125 കേരളഗ്രാമങ്ങളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഐതിഹാസികമായിരുന്നു. ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിയന്‍ ആശയത്തെ പുനരുജ്ജീവിപ്പിക്കുന്നതായിരുന്നു ഈ പ്രഭാഷണങ്ങള്‍. പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ മഹത്തായ ആശയങ്ങള്‍ക്കെല്ലാം തീരെ പ്രസക്തിയില്ലാതായിക്കൊണ്ടീരിക്കുന്നു എന്ന വാസ്തവം മറന്നുപോകരുത്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമിപുരസ്‌കാരങ്ങള്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, മാതൃഭൂമിസാഹിത്യപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വ്യാപരിച്ച സമസ്ഥമേഖലകളിലും തന്റേതായ മായാത്ത വ്യക്തിമുദ്രപതിപ്പിയ്ക്കാന്‍ കഴിഞ്ഞ അഴീക്കോടിന് ഒരിക്കലും മരണമില്ല. ജനമനസ്സുകളില്‍ ജീവിക്കുന്നു.
കോവിഡ് പോലുമുള്ള മഹാമാരി ഉഴുതുമറിച്ച് ലോകം ഇന്ന് വിനാശകരമായ അവസ്ഥയിലേക്ക് നടന്ന നീങ്ങുകയാണ്. ഇന്നലെ വരെ അമൂല്യമായി കരുതിയവന്ന പലതും ഇന്ന് അതല്ലാതായിത്തീര്‍ന്നു കൊണ്ടീരിക്കുന്നു. മൂല്യച്യുതിയുടെ കരാളരൂപമാണ് എവിടെയും. അക്രമവും, അനീതിയും, അഴിമതിയും അനുനിമിഷം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നുകൊണ്ടീരിക്കുന്നു. ഒരു രക്ഷകനെ അന്വേഷിയ്ക്കുന്ന അവസ്ഥയാണിപ്പോള്‍, അപ്പോഴാണ് അഴീക്കോട് എന്ന മനുഷ്യസ്‌നേഹി ഏറെ പ്രസക്തമാകുന്നതും, അദ്ദേഹം ഇല്ലാത്ത അവസ്ഥ അനുഭവിച്ചറിയുന്നതും.
ഉണ്ണികൃഷ്ണന്‍ കിഴുത്താണി

Advertisement