പൊതുവിപണിയിലെ ഇറച്ചി വില ഏകീകരിച്ചു

460

തൃശൂർ :ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വിൽപ്പന വില ഏകീകരിച്ച് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ക്രമാതീതമായി വില വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ഇറച്ചി വ്യാപാരികൾ, കോഴിക്കച്ചവടക്കാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.ഇപ്പോൾ നിശ്ചയിച്ച വിലയിൽ മാത്രമേ വ്യാപാരികൾ ഇറച്ചി വില്പന നടത്താവൂ എന്നും വില വിവരം എല്ലാ കടകളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അമിത വില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കും. സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ആരോഗ്യം, ഫുഡ് സേഫ്റ്റി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നീ വകുപ്പുകൾ ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.നിശ്ചയിച്ച വില ഇപ്രകാരമാണ് .കോഴി ജീവനോടെ കിലോക്ക് 150 രൂപ ,കോഴി ഇറച്ചി മാത്രം കിലോക്ക് 210 രൂപ ,പോത്ത് ഇറച്ചി 340 രൂപ ,കാള ഇറച്ചി 320 രൂപ ,ആട്ടിറച്ചി 620 രൂപ .

Advertisement