ഇരിങ്ങാലക്കുട : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടത്തിവരുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ് തികഞ്ഞു.വിശക്കുന്നവന് ജാതിയും മതവും രാഷ്ട്രിയവും ഇല്ലെന്ന് മനസിലാക്കി ഓരോ ദിവസം ഓരോ യൂണിറ്റ് ഏരിയകള്‍ക്ക് ചുമതലയേകി പ്രദേശത്തെ വീടുകളില്‍ നിന്നും സമാഹരിക്കുന്ന ഭക്ഷണപൊതികളാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും വിതരണം ചെയ്ത് വരുന്നത്.ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷംത്തിനടുത്ത് ഭക്ഷണപൊതികള്‍ ഇത്തരത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.കൂടാതെ മൂന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന ആശുപത്രി ശുചികരണം രക്തദാനം തുടങ്ങി സേവനപ്രവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്.വാര്‍ഷികാഘോഷം ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്റ് കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ആര്‍ എല്‍ ശ്രീലാല്‍ പ്രസിഡന്റ് വി എ അനീഷ്,ഭക്ഷണവിതരണ കണ്‍വീനര്‍ പി കെ മനുമോഹന്‍,ജില്ലാപഞ്ചായത്തംഗം ടീ ജി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കരുവന്നൂര്‍ മേഖല കമ്മിറ്റിയിലെ പുറകാട്ടുകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക ദിനത്തില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പായസ വിതരണവും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം
ഇരിങ്ങാലക്കുട : സി എസ് ഐ നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങളാണ് നിലനിക്കുന്നതെന്നാരോപിച്ച് എന്‍ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി.രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള ഉപവാസ സമരം ഓള്‍ ഇന്ത്യ പോസ്റ്റല്‍ ആന്റ് ആര്‍ എം എസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി എ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എന്‍ എഫ് പി ഇ അസിസ്റ്റന്റ് സെക്രട്ടറി സി സി ശബരീഷ് ,ജ്യോതീഷ് ദേവന്‍,കെ സി ലളിത,പി ഡി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരവ് സംഘടിപ്പിച്ചു.ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് എന്‍ എ ഹരി ഉദ്ഘാടനം നിര്‍വഹിച്ചു.ഏരിയ പ്രസിഡന്റ് കെ ജെ തോമാച്ചന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ വി സതീഷ്,എ ബി ബെജു,ടി ആര്‍ ശിവന്‍,വിജീഷ് ടി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അസി.സര്‍ജന്‍ ഡോ.സജി കെ സുബൈര്‍ ആരോഗ്യ സെമിനാര്‍ നയിച്ചു.
മഹിള അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ കണ്‍വെന്‍ഷന്‍ നടന്നു
ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എസ് ആന്റ് എസ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.സി പി ഐ(എം) ജില്ലാകമ്മിറ്റി അംഗം കെ ആര്‍ വിജയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് വത്സല ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ലതാചന്ദ്രന്‍,കെ എസ് കെ ടി യു വനിതസംസ്ഥാനകമ്മിറ്റിയംഗം മല്ലിക ചാത്തുക്കുട്ടി,ട്രഷറര്‍ കാഞ്ചന കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു
ഇരിങ്ങാലക്കുട: മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുട സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു. കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. സിനിമയുടെ സംവിധായകന്‍ ഷാജി പാടൂര്‍, അഭിനേതാക്കളായ ആന്‍സണ്‍ പോള്‍, മക്ബുല്‍ സല്‍മാന്‍, അനൂപ്, സനാജ്, രതീഷ് കൃഷ്ണന്‍, തിയ്യറ്റര്‍ ഉടമ ജോസ് ചെമ്പകശേരി എന്നിവര്‍ പങ്കെടുത്തു. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആഷിക് സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു.
മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു
ഇരിങ്ങാലക്കുട: മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുട സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു. കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. സിനിമയുടെ സംവിധായകന്‍ ഷാജി പാടൂര്‍, അഭിനേതാക്കളായ ആന്‍സണ്‍ പോള്‍, മക്ബുല്‍ സല്‍മാന്‍, അനൂപ്, സനാജ്, രതീഷ് കൃഷ്ണന്‍, തിയ്യറ്റര്‍ ഉടമ ജോസ് ചെമ്പകശേരി എന്നിവര്‍ പങ്കെടുത്തു. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആഷിക് സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു.
മിഴി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന ഗ്രാമീണ വായനശാല ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി .പത്ത് മിനിറ്റ്, മുപ്പത് മിനിറ്റ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. എന്‍ട്രി ലഭിച്ച 70 -ല്‍ അധികം ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 35 എണ്ണം സ്‌ക്രീന്‍ ചെയ്തു. മികച്ച ഹ്രസ്വ ചിത്രങ്ങളായി ‘വണ്‍ ഫൈന്‍ ഡേ’ , ‘ആന്‍ ഓഡ് ‘ എന്നിവ തെരഞ്ഞെടുത്തു. ‘വണ്‍ ഫൈന്‍ ഡേ’ യുടെ സംവിധായകന്‍ മുരളി റാം, ‘ആന്‍ ഓഡ് ‘ ചിത്രത്തിന്റെ സംവിധായകന്‍ ശ്യാം ശങ്കര്‍ എന്നിവര്‍ മികച്ച സംവിധായകരായി. വലിയ കണ്ണുള്ള മീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മുരളി റാം, കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അഷ്റഫ് കീരാലൂര്‍ എന്നിവരെ മികച്ച നടന്മാരായി തെരഞ്ഞെടുത്തു. എട്ടന് എന്ന ചിത്രത്തിലെ അഭിനയത്തിന് മൃണാളിനി സൂസന്‍ ജോര്‍ജ്ജും ഗതി എന്ന ചിത്രത്തിലെ അഭിനയത്തിന് രേവതി രാജേഷും മികച്ച നടിമാരായി. മികച്ച ബാലതാരങ്ങളായി പല്ലൊട്ടി എന്ന ചിത്രത്തിലെ ഡാവിഞ്ചി സന്തോഷ്, ഫാദര്‍ പ്രോമിസ് എന്ന ചിത്രത്തിലെ പ്രാര്‍ത്ഥന സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. മികച്ച തിരക്കഥക്ക് എട്ടന് എന്ന ചിത്രത്തിന്റെ വി.എ. അനീഷും, ഫോര്‍ട്ടി ഫൈവ് സെക്കന്‍ഡ്‌സ് എന്ന ചിത്രത്തിന്റെ ദീപക്. എസ്.അജയ്, അരുണ്‍ രാജ് എന്നിവരും പുരസ്‌കാരം നേടി. എഡിറ്റിങ്ങിന് അരവിന്ദ് പുതുശ്ശേരിയും, പ്രസീത് പ്രേമാനന്ദനും സമ്മാനം നേടി. സംഗീതത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ വര്‍ഗ്ഗീസിന് ലഭിച്ചു.സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും ചിത്രങ്ങളുടെ അവലോകനവും ജൂറി ചെയര്‍മാന്‍ സംവിധായകന്‍ പ്രിയനന്ദനന്‍ നിര്‍വഹിച്ചു. മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം, ടി.എ.അഫ്‌സല്‍, അന്‍സാരി കരൂപ്പടന്ന, ഇര്‍ഫാന്‍ സലിം, എം.ജെ.സഫല്‍, ബിജാസ് അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നഗരസഭയുടെയും ഗവ.ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജവഹര്‍ അംഗനവാടിയില്‍ നഗരസഭയിടെ 32,24,23 എന്നി വര്‍ഡുകളെ ഉള്‍പെടുത്തി സൗജന്യ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ക്യാമ്പ് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീതി ജോസ് സ്വാഗതവും കൗണ്‍സിലര്‍മാരായ എം ആര്‍ ഷാജു,എം സി രമണന്‍,സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി രജിത ബോധവത്കരണ ക്ലാസ് നടത്തി.
മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷിക ആചരണം ജൂലൈ 10 ചെവ്വാഴ്ച്ച
ഇരിങ്ങാലക്കുട : രൂപത പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ജൂലൈ 10 ന് സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിക്കും. വൈകിട്ട് അഞ്ചിന് പുഷ്പാര്‍ച്ചന, തുടര്‍ന്ന് ദിവ്യബലി, ശേഷം കല്ലറയില്‍ ഒപ്പീസ് എന്നിവ നടക്കും. രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. അനുസ്മരണ യോഗത്തില്‍ ‘മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിന്റെ ചരിത്ര രേഖകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ ജയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ചാലക്കുടി മേഖല പ്രവര്‍ത്തനോദ്ഘാടനവും ആംബുലന്‍സ് വെഞ്ചിരിപ്പും ഉണ്ടായിരിക്കും.രൂപതയിലെ എല്ലാ വൈദികരും മേജര്‍ സുപ്പീരിയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, സന്യാസഭവന സുപ്പീരിയര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, നടത്തു കൈക്കാരന്മാര്‍, ഇടവക കേന്ദ്രസമിതി പ്രസിഡന്റുമാര്‍, രൂപത ഏകോപന സമിതി അംഗങ്ങള്‍, ബ്രദേഴ്സ്, പഴയാറ്റില്‍ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുക്കും.
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 11ന് ആരംഭിക്കും
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 11,12,13,14 തിയതികളില്‍ ആഘോഷിക്കും. ജൂലൈ 11ന് വൈകീട്ട് 6.30 ന് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തുന്നതോടു കൂടി പ്രതിഷ്ഠാദിനത്തിന് മുന്നോടിയായുള്ള പതിനാറാമത് സംഗീതോല്‍സവത്തിന് തിരശ്ശീല ഉയരും. ആറാട്ടുപുഴ, പല്ലിശ്ശേരി, പനംകുളം, ഞെരുവിശ്ശേരി ദേശങ്ങളില്‍ എസ് എസ് എല്‍ സി, സി ബി എസ് ഇ, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് സമിതിയുടെ വക ഉപഹാരങ്ങള്‍ സമ്മാനിക്കും.2017 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡിനര്‍ഹനായ മേള പ്രമാണി പെരുവനം സതീശന്‍മാരെ സമിതിയുടെ ഉപഹാരം നല്‍കി ആദരിക്കും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ ലോഹിതാക്ഷന്‍, പെരുവനം സതീശന്‍മാരാര്‍, മറ്റു ദേവസ്വം അധികാരികള്‍ വിവിധ ക്ഷേത്ര സമിതി ഭാരവാഹികളും ഭക്തജനങ്ങളും സന്നിഹിതരായിരിക്കും.തുടര്‍ന്ന് 7 ന് കിള്ളിക്കുറിശ്ശിമംഗലം രമേഷ്, തിരുവില്ല്വാമല മുരളീധരന്‍, കൊടുന്തിരപ്പിള്ളി വെങ്കിടേശ്വരന്‍,ജി. മനോഹരന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്ന്.12 ന് രാവിലെ 8 ന് കൊമ്പത്ത് ചന്ദ്രന്റെ പുല്ലാങ്കുഴല്‍ വാദനത്തോടെ സംഗീതോത്സവം ആരംഭിക്കും.വൈകീട്ട് 7 ന് ഊരകം ശിവദം ജൂനിയേഴ്‌സ് & ശിവദം സബ്ജൂനിയേഴ്‌സ്, മുക്കാട്ടുകര നന്ദനം തിരുവാതിരക്കളി സംഘം, ശ്രീകല ഹരിദാസ് & പാര്‍ട്ടി എന്നിവര്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളികള്‍, ആറാട്ടുപുഴ ശ്രീശാസ്താ കലാക്ഷേത്രത്തിന്റെ കുമാരി ശ്രേയ & ടീം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും.ജൂലൈ 13ന് രാവിലെ 8മുതല്‍ സംഗീതാര്‍ച്ചന. സംഗീതാര്‍ച്ചനയ്ക്ക് ശേഷം വൈകീട്ട് ഏഴിന് റിഷിക ദഷരഥ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.ജൂലൈ 14 ന് രാവിലെ 5 ന് താന്ത്രികച്ചടങ്ങുകള്‍ ആരംഭിക്കും. 8 ന് സംഗീതോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂര്‍ രാമകൃഷ്ണന്‍ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം.9 ന് മുറജപത്തോടു കൂടിയുള്ള കളഭാഭിഷേകം. തുടര്‍ന്ന് ശ്രീഭൂതബലി.10.30 ന് പ്രസാദ ഊട്ട്.3 ന് അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, കൂട്ടപ്പറ നിറക്കല്‍.പെരുവനം കുട്ടന്‍ മാരാര്‍, തലോര്‍ പീതാംബരന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍, കുമ്മത്ത് രാമന്‍കുട്ടി നായര്‍, മണിയാംപറമ്പില്‍ മണി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം.എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്ത്, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ശ്രീലകത്ത് നെയ് വിളക്കുകള്‍ മാത്രമാണ് തെളിയുകയുള്ളൂ.
ബസിനടിയില്‍പ്പെട്ട പശുകുട്ടിയ്ക്ക് രക്ഷയായി നാട്ടുക്കാരും ഇരിങ്ങാലക്കുട പോലിസും
ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ സ്ഥിരം അപകടമൂലയായ ഞവരകുളത്തിന് സമീപത്തെ നാല് മൂലയില്‍ ഇത്തവണ അപകടത്തില്‍ പെട്ടത് നാല്‍കാലിയാണ്.സമീപത്തെ പറമ്പില്‍ പുല്ല് തിന്നാന്‍ കെട്ടിയിട്ടിരുന്ന പശുകുട്ടി കയര്‍ അഴിഞ്ഞ് റോഡിലെക്കിറങ്ങുകയായിരുന്നു.ഈ സമയം തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റേപ്പ് ബസ് വരുകയും പശുകുട്ടി ബസിനടിയില്‍ പെടുകയുമായിരുന്നു.പശുകുട്ടിയെ വലിച്ച് ബസ് കുറച്ച് ദൂരം പിന്നിട്ടപ്പോഴെക്കും സംഭവം കണ്ട നാട്ടുക്കാര്‍ ഒച്ചവെച്ച് ബസ് നിര്‍ത്തിച്ചു.പുറകെ വരുകയായിരുന്ന ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും നാട്ടുക്കാരുടെ സഹായത്തോടെ പശുകുട്ടിയെ നിസാര പരിക്കുകളോടെ രക്ഷിക്കുകയായിരുന്നു.കഴിഞ്ഞ ആഴ്ച്ചയും ഇവിടെ കാറും ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടിരുന്നു.ബൈപാസില്‍ ഹംമ്പുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
പീണിക്കപറമ്പില്‍ ലോനപ്പന്‍ മകള്‍ ത്രേസ്യാമ്മ (82 നിര്യാതയായി.
ഇരിങ്ങാലക്കുട : പീണിക്കപറമ്പില്‍ ലോനപ്പന്‍ മകള്‍ ത്രേസ്യാമ്മ (82 നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി.
ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് സൗജന്യ മെഗാ ആയുര്‍വേദ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട : കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സൗജന്യ കര്‍ക്കിടക മരുന്നു കിറ്റും മരുന്നു കഞ്ഞി വിതരണവും മരുന്നുകളുടെ വിതരണവും നടത്തി. ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ രഞ്ചി അക്കരക്കാരന്‍, പ്രസിഡന്റ് ബാബു ചേലക്കാട്ടു പറമ്പില്‍, വര്‍ഗ്ഗീസ് ജോണ്‍ തെക്കിനിയത്ത്, ജോസഫ് ആലേങ്ങാടന്‍, ജോയ് എപ്പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘പ്രകൃതി ജീവനം’ ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശ്രീകുമാരന്‍ തമ്പി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ചീമേനി തുറന്ന ജയിലിനും ഇരിങ്ങാലക്കുടക്കാരന്‍ ഷാ തച്ചില്ലത്തിനും ചരിത്ര നിമിഷം .എ ബി സി ഡി റീലീസ് ചെയ്തു.
ഇരിങ്ങാലക്കുട : ജയില്‍ വകുപ്പിന്റെ സഹായത്തോടെ ജയില്‍ അന്തേവാസികള്‍ക്കിടയില്‍ നിന്നൊരു സിനിമ. ജയില്‍ അന്തേവാസികള്‍തന്നെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമാകുന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം എബിസിഡി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചു നടന്ന പ്രത്യേക പരിപാടിയില്‍ പ്രകാശനം ചെയ്തു. ബേക്കല്‍ ബിരിയാണിയും ജയില്‍ ചപ്പാത്തിയുമെല്ലാം വിപണിയില്‍ ഹിറ്റാക്കിയ കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലില്‍ നിന്ന് ഇത്തവണ പുറത്തിറങ്ങുന്നത് ഒരു ചലച്ചിത്രം. ജയിലിലെ 23 തടവുകാര്‍ ചേര്‍ന്നൊരുക്കിയ ഹൃസ്വചിത്രമാണു ജയിലുകളുടെ ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം തീര്‍ത്തത്. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഇരിങ്ങാലക്കുടക്കാരന്‍ ഷാ തച്ചിലത്താണ് ചിത്രത്തിലെ മുഖ്യതാരം. ഷാ തച്ചിലത്ത് കഴിഞ്ഞ മാസം 20 ദിവസത്തെ പരോളില്‍ വന്ന സമയത്ത് മൈനാകം എന്ന ഹൃസ്വചിത്രം എടുത്തിരുന്നു. ഇത് മാധ്യമങ്ങിലും സോഷ്യല്‍മീഡിയയിലും വാര്‍ത്തയായിരുന്നു. ഷാ ജയില്‍ വച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജയില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി സിനിമയെകുറിച്ച് പഠിച്ചാണു തടവുകാര്‍ സിനിമ നിര്‍മ്മിച്ചത്. കലാചിത്ര സംവിധായകനായ എല്‍.ചിദംബര പളനിയപ്പന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജയില്‍ സൂപ്രണ്ട് ജയകുമാര്‍ മുഖേന സമര്‍പ്പിച്ച ആശയത്തിനു സംസ്ഥാന ജയില്‍ മേധാവിയുടെ അംഗീകാരം ലഭിച്ചതോടെയാണു തടവുകാരുടെ സിനിമയ്ക്കു വഴിയൊരുങ്ങിയത്. ഇരുന്നുറോളം പേരാണ് ജയിലിലെ അന്തേവാസികള്‍. ഇവരില്‍നിന്ന് സിനിമാനിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള 23 പേരെ കണ്ടെത്തി ആദ്യഘട്ടത്തില്‍ പരിശീലനം ന്ല്‍കി. വിവിധ പ്രായത്തിലുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. എഴുപതുകാരനായ അബൂബക്കറായിരുന്നുഏറ്റവും മുതിര്‍ന്നയ്യാള്‍. സിനിമാ നിര്‍മ്മാണത്തിന്റെ പ്രാഥമികപാഠങ്ങള്‍ മനസിലാക്കുന്നതിനായി 15 ദിവസം നീണ്ട പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്.സിനിമ ചിത്രീകരിക്കുക എന്നതായിരുന്നു അടുത്തപടി. ആദ്യം ഒരു കഥ കണ്ടെത്തണം.ഇതിനായി പരിശീലനത്തില്‍ പങ്കെടുത്തവരെ മൂന്നു സംഘങ്ങളായി തിരിച്ചു. ഒന്നിനൊന്നു മികച്ച കഥകളാണ് അവര്‍ തയ്യാറാക്കിയത്. ഒടുവില്‍ എല്ലാവരുടെയും അഭിപ്രായംതേടി ഇവയിലൊന്നു ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ജയില്‍ വളപ്പില്‍ തന്നെ ലൊക്കേഷന്‍ കണ്ടെത്തി. രാത്രി പകലാക്കി തടവുകാര്‍ തന്നെ സെറ്റിട്ടു. ജയില്‍ വസ്ത്രങ്ങള്‍ സിനിമ കോസ്റ്റിയുമുകളായി മാറി. തടവുകാരുടെ അദ്ധ്യാപനവും ജയില്‍ സൂപ്രണ്ട് ജയകുമാര്‍, വെല്‍ഫെയര്‍ ഓഫിസര്‍ ശിവപ്രസാദ് എന്നിവരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ചിത്രീകരണം അതിവേഗം പൂര്‍ത്തിയായി.നിരക്ഷരരായ തൊഴിലാളികള്‍ക്ക് അവരിലൊരാളായി വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകരുന്ന അദ്ധ്യാപകന്റെ കഥയാണ് എബിസിഡി പറയുന്നത്. ഷാ തച്ചില്ലമാണ് അദ്ധ്യാപകന്റെ റോളില്‍ അഭിനയിച്ചത്. സംഭാഷണങ്ങള്‍ ഇല്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിദംബര പളനിയപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു ചിത്രീകരണം.ഷാന്‍ റഹ്മാനാണ് ക്യാമറമാന്‍. ക്യാമറയും എഡിറ്റിംഗും ഒഴികെയുള്ള മറ്റെല്ലാ ജോലികളും തടവുകാര്‍ തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.അറിഞ്ഞോ അറിയാതെയോ ചില നിമിഷങ്ങളില്‍ പറ്റിയ തെറ്റുകളില്‍ ശിക്ഷ അനുഭവിക്കുന്ന കുറെ ജീവിതങ്ങള്‍. ഇന്നവര്‍ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. തിരിച്ചറിവും സ്നേഹവും നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് അവരെ തുറന്ന ജയിലിന്റെ വിശാലമായ പുതിയൊരു ലോകത്തെത്തിച്ചു. ഇന്ന് സമൂഹത്തിലെ ഏതൊരു വ്യക്തിയെപ്പോലെയും ജീവിക്കാനുള്ള കാഴ്ചപ്പാടുകള്‍ അവരിലേയ്ക്ക് പകര്‍ന്ന് നല്‍കിയത് തുറന്ന ജയിലിന്റെ ഭൗതീകാന്തരീക്ഷവും ഉദ്യോഗസ്ഥരുടെ നല്ല മനസ്സുമാണ്. അതിലേയ്ക്ക് ചിദംബര പളനിയപ്പന്‍ എന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും കരവിരുത് കൂടി സ്വീകരിക്കപ്പെട്ടപ്പോള്‍ എബിസിഡി യാഥാര്‍ത്ഥ്യമായി. ജയിലില്‍ നിന്നും ഇനിയുള്ള ഓരോ കലാ പിറവികള്‍ക്കും ഒരേടായി എബിസിഡി ഇനി ജനഹൃദയങ്ങളിലേയ്ക്ക്.
പി.കെ.കുമാരന്‍ അനുസ്മരണസമ്മേളനം സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഭൂസ്വത്തും, വ്യവസായവും കൈമുതലുള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും, സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് തന്റേതായ സഹായങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് സമൂഹത്തിനുവേണ്ടി ജീവിതം മാറ്റിവച്ച ഉത്തമ കമ്യൂണിസ്റ്റായിരുന്നു പി.കെ.കുമാരനെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടു. മുന്‍ കമ്മയൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്രസമരസേനാനിയുമായിരുന്ന പി.കെ.കുമാരന്‍ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വത്സരാജ്.പരിയാരം കര്‍ഷകസമരം, കുട്ടംകുളസമരം, പാലിയംസമരം ഉള്‍പ്പെടെ ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് സജീവപങ്കാളിത്തവും നല്‍കിയ സ.പി.കെ.കുമാരന്‍ എന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.കെ.സുധീഷ് അനുസ്മരിച്ചു. 1949ല്‍ ഒളിവില്‍ താമസിച്ചീരുന്ന നേതാക്കളെ കാണിച്ച് തരണമെന്നാവശ്യപ്പെട്ട് പോലീസ് ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദ്ദനത്തിരയാവുകയും തന്നോടൊപ്പം സമരഭൂവില്‍ പ്രവര്‍ത്തിച്ചീരുന്ന സഹപ്രവര്‍ത്തക സ.പി.സി.കുറുംമ്പയോടൊപ്പം ലോക്കപ്പില്‍ ഇരുവരെയും നഗ്നരാക്കി നിര്‍ത്തി കേരളം കണ്ട ഏറ്റവും നികൃഷ്ട്പ്രവര്‍ത്തികള്‍ ഇരുവരേകൊണ്ടും ചെയ്യിക്കുവാന്‍ പോലീസ് ഉപയോഗീച്ച സത്യം പുതുതലമുറ അറിയണമെന്നും സുധീഷ് കൂട്ടിചേര്‍ത്തു. യുവാവായിരിക്കേ ഒരു അധകൃതവിഭാഗത്തിലെ യുവതിയെ വിവാഹം കഴിച്ചു കൊണ്ട് അദ്ദേഹം സമൂഹത്തിന് മുന്നില്‍ മാതൃകയായി. സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ മണ്ഡലം സെക്രട്ടറി പി.മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി.ലത്തീഫ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി.രാമകൃഷ്ണന്‍, എം.സി.രമണന്‍, ഇ.കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
മരണകിടക്കയില്‍ കനിവുതേടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മേര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലായിട്ട് മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രില്‍ 15 നാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ഈകഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലും മോര്‍ച്ചറി നവീകരണം എന്ന പേരില്‍ ഇത്രനാളും അടച്ചിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കരയാണ് ഇൗകാര്യത്തില്‍ താലൂക്കാശുപത്രി ആശുപത്രി സുപ്രണ്ട് മിനിമോളോട് വീശദീകരണം ആവശ്യപ്പെട്ടത്. മോര്‍ച്ചറിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എച്ച് എം സി കൂടി ആലോചിച്ചാണ് മോര്‍ച്ചറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും നഗരസഭ ഓണ്‍ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി മോര്‍ച്ചറി തുറന്ന് നല്‍കുമെന്നും സുപ്രണ്ട് അറിയിച്ചു.പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പോലീസ് പറഞ്ഞു. താലൂക്ക് വികസനസമിതി യോഗത്തില്‍ ട്രാഫിക് പോലീസ് എസ്ഐ തോമസ് വടക്കനാണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ചയാണു മോര്‍ച്ചറിയിലുള്ളതന്നെും തന്റെ ബന്ധു മരിച്ച് മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം പുളിയുറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.സി. ബിജുവും യോഗത്തില്‍ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പോലീസ് രേഖപ്പെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പോലീസ് സര്‍ജന്റെ ചോദ്യത്തിനു മറുപടിയില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണു മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി വ്യക്തമായതെന്നും പോലീസ് പറഞ്ഞു. അപകടമരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. താലൂക്ക് വികസനസമിതിയില്‍ മോര്‍ച്ചറിയുടെ ശോചനീയാവസ്ഥ ചര്‍ച്ചയായതോടെ മോര്‍ച്ചറി അടച്ചിടുവാന്‍ സൂപ്രണ്ട് നിര്‍ദേശിച്ചു. ഈ അവസ്ഥയ്്ക്ക് കാരണം നഗരസഭയുടെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപോക്കും നടത്തിയിരുന്നു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകേണ്ട ഗതികേടിലാണിപ്പോള്‍. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാന്‍ സമയം വൈകുന്നതായും പോലീസ് എന്‍ക്വസ്റ്റുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
മുരിയാട്: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ആനന്ദപുരം പൗരപ്രമുഖരുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു വിപുലമായ സംഘാടക സമിതി യോഗം ആനന്ദപുരം CHC യിൽ വച്ച് ചേർന്നു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വളരെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉയർന്നു വന്നു. ആയത് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ മനോഹരൻ കൺവീനറുമായി 51 അംഗ എക്സിക്യൂട്ടീവ് അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു മുരിയാട് പഞ്ചായത്തിലെ എല്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും HMC അംഗങ്ങളും പൗരപ്രമുഖരും അടങ്ങിയതാണ് കമ്മറ്റി . യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് VA മനോജ് കുമാർ വിശദീകരണം നൽകി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്ലോക്ക് മെമ്പർ അഡ്വ മനോഹരൻ സ്വാഗതവും വാർഡ് മെമ്പർ വത്സൻ നന്ദിയും രേഖപ്പെടുത്തി
ഇരിങ്ങാലക്കുടയിൽ ട്രാൻസ്പീപ്പിൾ മീറ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ് പീപ്പിൾ മീറ്റ് സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ.കെ.ആർ.വിജയ സംഗമം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ്, വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമൂഹത്തിന്റെ അജ്ഞതകൊണ്ടു മാത്രം മുഖ്യധാരയിലേക്ക് കടന്ന് വരാനാകാതെ അരികുവൽകരിക്കപ്പെട്ട് പോകുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ സംഗമം പുതിയ പ്രതീക്ഷയാണ് നൽകുന്നത്. പൊതു സമൂഹത്തിന്റെ മുൻപിലേക്ക് കടന്ന് വരാൻ മടിക്കുന്നവരെയും നീതി നിഷേധത്തിന്റെ ഇരകളാക്കപ്പെടുന്നവരെയും സമൂഹത്തിന്റെ ഭാഗമാക്കാനുള്ള കർത്തവ്യം ഏറ്റെടുക്കാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സംഗമം ആഹ്വാനം ചെയ്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ട്രാൻസ് പീപ്പിൾ സബ്ബ് കമ്മി’റ്റി രൂപീകരിച്ചു.
ഭാരവാഹികൾ
സെക്രട്ടറി: കെ.വി.നന്ദന
പ്രസിഡണ്ട്: പി.ഡി.ദിയ
ജോ: സെക്രട്ടറി: ചാരു നേത്ര
വൈ. പ്രസിഡണ്ട്: വി.എസ്.മോഹിനി
പടിയൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എം.എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനം
ഇരിങ്ങാലക്കുട:പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ലൈനുകള്‍
സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ക്ക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ അടിയന്തിരപരിഹാരം
കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. മയക്കമുരുന്ന് മാഫിയകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നിരന്തരം ജാഗ്രത
പുലര്‍ത്തണം. ബസ് സര്‍വ്വീസുകള്‍ കുറവുള്ള കാറളം പോലെയുള്ള മേഖലകളില്‍
ഞായറാഴ്ചകളില്‍ ട്രിപ്പ് മുടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഈ
റൂട്ടുകളില്‍ ബദര്‍ സംവിധാനം ഏര്‍പ്പെടുത്താതെ ബസ്സുകള്‍ മറ്റ്
ആവശ്യങ്ങള്‍ക്കായി ട്രിപ്പ് മുടക്കുന്ന നടപടിയില്‍ യോഗം അതൃപ്തി
അറിയിച്ചു. മഴക്കാലത്ത് വ്യക്ഷങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍
ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് എന്നിവ
അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ആര്‍.ഡി.ഒ. ഡോ. എം.സി. റെജിന്‍
യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുത്തന്‍ചിറയിലെ കരിങ്ങാച്ചിറ
പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തികരിക്കുന്നതിനുള്ള അടിയന്തിര
നടപടികള്‍ റവന്യൂ പൊതുമരാമത്ത് വകുപ്പുകള്‍ സ്വീകരിക്കണം. പുത്തന്‍ചിറ
പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൊണ്ടിരിക്കുന്ന ഗെയില്‍ പൈപ്പുകള്‍ നീക്കി
കൃഷി ചെയ്യുന്നതിന് സാഹചര്യമൊരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പുഴയോര
സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഇറിഗേഷന്‍
വകുപ്പിന് നല്‍കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികസനസമിതി യോഗങ്ങളില്‍
ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വിവിധ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം
നല്‍കുന്നതിന് നിയോഗിക്കപ്പെട്ടീട്ടുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഹാജരാകണം.
യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍
വിട്ടുനില്‍ക്കുന്നത് കൃത്യവിലോപമായി കാണുമെന്ന് യോഗം മുന്നറിയിപ്പ്
നല്‍കി.
പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു.
കൂടല്‍മാണിക്യം ഉത്സവം; ഒരുക്കങ്ങള്‍ നേരത്തെയാക്കാനൊരുങ്ങി ദേവസ്വം
ഇരിങ്ങാലക്കുട: അടുത്തവര്‍ഷം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് കൂടല്‍മാണിക്യം ഉത്സവം എത്തുന്നുവെന്ന വാര്‍ത്ത ഉത്സവപ്രേമികളില്‍ ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുമ്പോള്‍ ഒരുക്കങ്ങള്‍ നേരത്തെയാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം. ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കഴിഞ്ഞ ദിവസം അടുത്തവര്‍ഷത്തെ ഉത്സവം നേരത്തെയാണെന്ന് അറിയിച്ചത്. 2019 ഏപ്രില്‍ 17നാണ് (മേടം മൂന്നിന്) ഉത്സവം കൊടിയേറി പത്ത് ദിവസത്തെ ഉത്സവം 27ന് ആറാട്ടോടെ ഉത്സവം സമാപിക്കുമെന്നാണ് തന്ത്രി പ്രതിനിധി അറിയിച്ചത്. ചരിത്രത്തില്‍ ആദ്യമായി നേരത്തെയെത്തുന്ന ഉത്സവത്തിന് ഒരുക്കങ്ങള്‍ ഇക്കുറി നേരത്തെ തുടങ്ങണമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. മാത്രമല്ല, എല്ലാ സ്ഥലത്തും ഉത്സവങ്ങള്‍ നടക്കുന്നതിനിടയില്‍ കൂടല്‍മാണിക്യം ഉത്സവം എത്തുന്നതിനാല്‍ മുന്‍വര്‍ഷത്തേക്കാള്‍ ചിലവേറുമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഉത്സവത്തിന്റെ ആനകളടക്കമുള്ളവയ്‌ക്കെല്ലാം ചെലവേറുമെന്നാണ് കരുതുന്നത്. രാത്രിയിലെ പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും രണ്ട് ഉള്ളാനകളടക്കം 17 ആനകളാണ് കൂടല്‍മാണിക്യം ഉത്സവത്തിന് അണിനിരക്കുക. അതോടൊപ്പം കുറച്ച് ആനകളെ കൂടുതലായി കൊണ്ടുവരാറുണ്ട്. ഇതിന്‍ പ്രകാരം 25ഓളം ആനകളാണ് ഉത്സവത്തിന് വേണ്ടിവരും. ഏപ്രിലില്‍ കൂടല്‍മാണിക്യം ഉത്സവം കടന്നുവരുമ്പോള്‍ പ്രധാനമായും മികച്ച ആനകളേയും മേളക്കാരേയും കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. മാത്രമല്ല, ഉത്സവ പരിപാടികള്‍ തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ടവര്‍ അവരുടെ ആശങ്കകള്‍ ദേവസ്വവുമായി പങ്കുവെച്ചതായി ചെയര്‍മാന്‍ പറഞ്ഞു. സാധാരണ എല്ലാ ഉത്സവങ്ങളും കഴിഞ്ഞാണ് കൂടല്‍മാണിക്യത്തിലെ ഉത്സവം നടക്കാറ്. ഇതുമൂലം ആനകള്‍ക്കോ, മേളക്കാര്‍ക്കോ, കലാപരിപാടികള്‍ക്കോ യാതൊരുവിധ വെല്ലുവിളികളും ഇതുവരേയും കൂടല്‍മാണിക്യത്തിന് നേരിടേണ്ടിവന്നീട്ടില്ല. കേരളത്തിലെ പ്രധാനപ്പെട്ട ആനകളെല്ലാം പത്തുദിവസത്തെ ഉത്സവത്തിനെത്താറുണ്ട്. കുറഞ്ഞ ഏക്കകാശിനാണ് ആനകള്‍ ഉത്സവത്തിനെത്തിയിരുന്നത്. എന്നാല്‍ തിരക്കേറിയ സീസണില്‍ ഉത്സവം എത്തുമ്പോള്‍ ഏക്കക്കാശ് കൂടും. മേളക്കാര്‍ക്കും തിരക്കായിരിക്കും. അതുകൊണ്ടുതന്നെ അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണം. മുന്‍ വര്‍ഷങ്ങളില്‍ ഉത്സവവുമായി സഹകരിച്ച ആനക്കാരും മേളക്കാരും മറ്റുമായി ചര്‍ച്ച നടത്തി അവരെയൊക്കെ പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേസമയം ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള എക്‌സിബിഷന്‍ വിപുലമാക്കി കൂടുതല്‍ ദിവസം നടത്താന്‍ അടുത്ത ഉത്സവത്തിന് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.