തൃശ്ശൂരിൽ അപകടസാഹചര്യം ഇല്ലെന്ന് മന്ത്രി എ.സി മൊയ്‌ദീൻ

350

തൃശൂർ :അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മെയ്തീന്‍. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി.ജില്ലയില്‍ പത്ത് കണ്ടെയ്‌മെന്റ് സോണുകളുണ്ട്. 919 പേരെ ഇന്നു നിരീക്ഷണത്തിലാക്കി.ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മാസ്‌ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങിനടക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.ആന്റി ബോഡി ടെസ്റ്റ് നടത്തിയപ്പോള്‍ സമൂഹ വ്യാപനത്തിന്റെ സൂചനകള്‍ ഇല്ലായിരുന്നുവെന്നും ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Advertisement