കയർഭൂവസ്ത്രം അണിഞ്ഞു “സുന്ദരിയായി” വാലൻ ചിറ തോട്.

19

ഇരിങ്ങാലക്കുട: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-23 പ്രകാരം കയർ ഭൂവസ്ത്രം അണിയിച്ചു അഴകും ഈടും നേടിയെടുത്തു വാലൻ ചിറ തോട്.2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 115000 രൂപ അടങ്കൽ തുകയും 344 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. തൃശ്ശൂർ ജില്ലയിൽ കയർഭൂവസ്ത്രം പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ. 541 m2 കയർ ഭൂവസ്ത്രം ഈ പ്രവർത്തിക്കായി ഉപയോഗിച്ചു. കയർ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പ്രവർത്തി നടപ്പിലാക്കിയത്.വാർഡ് 10 ലെ വാലൻ ചിറ തോട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് റിപ്പോർട്ട് അവതരിപ്പിക്കുകയും കയർ പ്രൊജക്റ്റ് ഓഫീസർ തൃശ്ശൂർ ബി ഗോപകുമാർ പദ്ധതി വിശദീകരിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സുജാ സഞ്ജീവ് കുമാർ, അംബിക പള്ളിപ്പുറം, അഡ്വക്കേറ്റ് ജിഷ ജോബി, കൗൺസിലർമാരായ അൽഫോൻസാ തോമസ്, പിടി ജോർജ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രബിൻ കെ സി , തൊഴിലുറപ്പ് എൻജിനീയർ സിജിൻ ടി എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ എ എസ് ലിജി ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ പ്രകൃതിയോട് ഇണങ്ങി മണ്ണിനെയും ഭൂമിയെയും സംരക്ഷിക്കുന്ന നൂതന ആശയങ്ങളിൽ ഒന്നാണ് കയർ ഭൂവസ്ത്രം പദ്ധതി. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം അരിച്ചു ഭൂമിയിലേക്ക് ഇറങ്ങുന്നതിനും ഈ പദ്ധതി കാരണമാകുന്നു. വരും വർഷങ്ങളിൽ മറ്റു വാർഡുകളിലേക്കും ഈ പ്രവർത്തി വ്യാപിപ്പിക്കും.

Advertisement