ഫാ. ജോബ് വധം, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം -ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

461

ഇരിങ്ങാലക്കുട : പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊലചെയ്യപ്പെട്ട ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ ഘാതകനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിയെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം സമ്മേളനം ഉത്കണ്ടയോടെയാണ് നോക്കികാണുന്നത്. ചാലക്കുടിക്കടുത്ത് തുരുത്തിപറമ്പ് പ്രസാദവരനാഥ ഇടവക വികാരിയായിരിക്കെ 2004 സെപ്തംബര്‍ 28 ന് തിരുവോണനാളില്‍ വൈദികമന്ദിരത്തില്‍ വച്ചാണ് വളരെ നിഷ്ഠൂരമായി ഫാ. ജോബ് കൊലച്ചെയ്യപ്പെട്ടത്. കൊലപാതകം നടന്ന ആദ്യ നാളുകളില്‍ തന്നെ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അന്വേഷണത്തിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്ന കാര്യത്തിലും കുറ്റകരമായ അനാസ്ഥയുണ്ടായിരുന്നു എന്ന ഇരിങ്ങാലക്കുട രൂപതയുടെ നിലപാട് ഉറപ്പിക്കുന്നതാണ്് കോടതി വിധി. രൂപത നേരത്തെ സംശയിച്ചതുപോലെ യഥാര്‍ത്ഥ കൊലയാളികള്‍ സമൂഹത്തില്‍ ഇപ്പോഴും മാന്യന്മാരായി വിലസുന്നുണ്ട് എന്നത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധിയെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
മനുഷ്യജീവനും മതമൂല്യങ്ങള്‍ക്കും വില കല്പിക്കാത്തതും ബഹുമാനിക്കാത്തതുമായ ഇത്തരം ഹീന കൃത്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടണം. ജീവിക്കാനും ജീവന്‍ സംരക്ഷിക്കാനും അവകാശവും ഉത്തരവാദിത്വവുമുള്ള ഇന്ത്യാ മഹാരാജ്യത്ത് ഇത്തരം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ ജോബ് അച്ചന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ഉണ്ടാകണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാം സമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രൂപതാഭവനത്തില്‍ കൂടിയ സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തില്‍ ഫാ. ജോളി വടക്കന്‍, ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്. ജെ, ഡോ. മ്യൂസ് മേരി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റൊ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ്ജ് പാറേമാന്‍, ദീപക് ജോസഫ്, റീന ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement