ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി ഗവേഷണശാലയിലെ ഗവേഷകർ കണ്ടെത്തി. ഗ്രീസിലെ ഹല്ലെനിക് എൻറമോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘എൻറമോളജിയ ഹെല്ലെനിക്ക’യുടെ ഈ മാസം പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുതന്നെ ഈ ഏകചാരി കടന്നൽ ഇനത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും, കീടനിയന്ത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന വെസ്പിഡ് വിഭാഗത്തിൽപ്പെട്ട കടന്നലുകളിൽ കൂട്ടമായി ജീവിക്കുന്ന സാമൂഹിക കടന്നലുകളും ഒറ്റയ്ക്ക് ജീവിക്കുന്ന ഏകചാരി കടന്നലുകളും ഉൾപ്പെടുന്നു. തനിയെ ജീവിക്കുന്ന ഏകചാരി കടന്നലുകൾ സ്വന്തമായി കൂടുണ്ടാക്കുന്നവയും, മറ്റു കീടങ്ങളെ വേട്ടയാടി അവയുടെ ലാർവകൾക്ക് ആഹാരമായിനൽകുന്നതിലൂടെ ജൈവകീടനിയന്ത്രണത്തിൽ പ്രഗത്ഭരും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരുമാണ്. വെസ്പിഡേ കുടുംബത്തിലെ കടന്നലുകളെപ്പറ്റി തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഗവേഷണപഠനത്തിലാണ് ഇവയെ കണ്ടെത്തിയത്.
തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട്, ഹാമേലിയ പാറ്റെൻസ് (വിടരാപ്പൂവ്) എന്ന സസ്യത്തിന്റെ പൂക്കൾ സന്ദർശിച്ചുകൊണ്ടിരുന്ന പെൺകടന്നലിനെ അടിസ്ഥാനമാക്കിയാണ് ‘എപ്സിലോൺ മാനസിക്കം’ എന്ന ഏകചാരി കടന്നൽ ഇനത്തെ കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തിയത്. വടക്കുകിഴക്കൻ ഇന്ത്യയിൽ ഉള്ളതും ഇപ്പോൾ കണ്ടെത്തിയ ഈ ഇനത്തിന്റെ വിതരണരീതിയും പഠനം നിരീക്ഷിക്കുന്നതോടൊപ്പം, ദക്ഷിണേന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് എപ്സിലോൺ ഇനങ്ങളുമായി ഇവയെ താരതമ്യം ചെയ്യുകയും, ചൈനയിൽ നിന്ന് രേഖപ്പെടുത്തിയിട്ടുള്ള സാമ്യമേറിയ ‘എപ്സിലോൺ സിമിലിമാനസിക്കം’ എന്ന ഇനത്തിൽ നിന്ന് ഇതിനെ വേർതിരിച്ചറിയുന്ന സവിശേഷതകളും പഠനത്തിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏകചാരി വെസ്പിഡ് കടന്നലുകൾ കോളനി രൂപീകരിക്കാതെ ഓരോ പെൺകടന്നലും സ്വതന്ത്രമായി കൂടുണ്ടാക്കി മുട്ടയിടുകയും കുഞ്ഞുങ്ങൾക്കായി ആഹാരം ശേഖരിക്കുകയും ചെയ്യുന്നവയാണ്. മണ്ണിനടിയിലെ ചെറിയ അറകളിലും, തുരങ്കങ്ങളിലും, മണ്ണിന്റെ ഉപരിതലത്തിലും, മരത്തടികളിലും ഉണങ്ങിയ സസ്യഭാഗങ്ങളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടുകൾ നിർമ്മിക്കുന്നത്




