സ്വന്തം കൈയ്യിലെ സ്വർണ്ണവള ഊരിക്കൊടുത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ ഡോ ആർ.ബിന്ദു

71

കരുവന്നൂർ: മൂർക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരമ്മ മനസ്സ് ഇരുപത്തിയേഴ് വയസ്സായ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ട് മനമുരുകി തന്റെ ഔദ്യോദിക ഭാരങ്ങളെല്ലാം മറന്ന് ഒരു സാധാരണ അമ്മയാവുകയായിരുന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ ഡോ ആർ.ബിന്ദുവാണ് ഇരുപത്തിയേഴ് വയസ്സുള്ള ചെറുപ്പക്കാരനിൽ സ്വന്തം മകന്റെ മുഖം ദർശിച്ചുകൊണ്ട് മൂർക്കനാട് ഗ്രാമീണ വായനശാലയിൽ വച്ച് നടന്ന വൃക്ക മാറ്റി വെക്കൽ ചികിത്സ ധനസഹായ സമിതിയുടെ ഔദ്യോദിക യോഗത്തിൽ പങ്കെടുക്കാൻ എത്തി മന്ത്രി സ്വന്തം കൈയ്യിലെ സ്വർണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നൽകിയത്. സാധാരണ ഇത്തരം ചികിത്സ ധനസഹായ സമിതികളുടെ യോഗത്തിൽ രക്ഷാധികാരികളായി പ്രദേശത്തെ ജനപ്രതിനിധികളായവർ പങ്കെടുക്കാറുണ്ടെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ ഉള്ള സദസ്സിൽ വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണ വളയുടെ തൂക്കം പോലും നോക്കാതെ നിറഞ്ഞ കണ്ണുകളോടെ ആ സ്വർണ്ണ വള തൻ്റെ മകന് വേണ്ടി എന്ന പോലെ ചികിത്സ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറിയത്. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും ആശംസകളും നേർന്നുകൊണ്ട് ഒരു മകനോടെന്ന കടമ പൂർത്തികരിച്ചതിന്റെ ചാരുതാർത്ഥ്യത്തിൽ ഒരു ചെറു ചിരി മുഖത്ത് സൂക്ഷിച്ചാണ് മൂർക്കനാട് ഗ്രാമീണ വായനശാലയുടെ അങ്കണത്തിൽ നിന്ന് പടിയിറങ്ങി നിയമസഭ സമ്മേളന തിരക്കിലേക്ക് ബിന്ദു ടീച്ചർ യാത്രയായത്.

Advertisement