മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ അഞ്ച് പേര്‍ അറസ്റ്റില്‍

269

ഇരിങ്ങാലക്കുട: മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറുകയും ഗൃഹനാഥനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കാറിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ചുപേരെ കാട്ടൂര്‍ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി മുണ്ടയ്ക്കല്‍ വീട്ടില്‍ സഞ്ചുട്ടന്‍ എന്ന് വിളിക്കുന്ന സഞ്ജയ് (25), കരോട്ട് പറമ്പില്‍ അരുണ്‍ ജോയ് (22), എടക്കുളം മുരിയങ്കാട്ടില്‍ സൂരജ് (25), കൊരുമ്പിശ്ശേരി പാതിരശ്ശേരി വീട്ടില്‍ സിദ്ദി (33), കൊരുമ്പിശ്ശേരി പോട്ടയില്‍ വീട്ടില്‍ അഭിനവ് (24) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. പ്രതികളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിലും സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ കൊരുമ്പിശ്ശേരിയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചതിലുള്ള വൈരാഗ്യവും നിമിത്തം കൊരുമ്പിശ്ശേരി മാന്ത്ര വീട്ടില്‍ ജോജി ജോസഫിന്റെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചുകയറുകയായിരുന്നെന്ന് എസ്.ഐ. വി.വി.വിമല്‍ പറഞ്ഞു. എ.എസ്.ഐ. രാജു, സീനിയര്‍ സി.പി.ഒ. സജീവ്കുമാര്‍, സി.പി.ഒ.മാരായ പ്രദോഷ്, ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ നിഖില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement