കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ വിശേഷങ്ങള്‍

607

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. തെക്കേ ഊട്ടുപുരയില്‍ ഉച്ചക്ക് ഭക്തജനങ്ങള്‍ക്കും കലാനിലയത്തില്‍ മൂന്നു നേരവും പ്രവര്‍ത്തിക്കാര്‍ക്കുമായിട്ടാണ് പ്രസാദഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ ക്ഷേത്ര ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്. 2004 വരെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടവര്‍ക്കുമാത്രമായിരുന്നു ഭക്ഷണം. ഭൂപരിഷ്‌കരണനിയമം വരുന്നതിനു മുമ്പ് പതിനായിരക്കണക്കിന് പറ നെല്ല് അമ്പലത്തിന് പാട്ടമായി കിട്ടിയിരുന്നു. അന്ന് ഉണക്കലരി നിവേദ്യം ആയിരുന്നു ഉത്സവകാലഘട്ടത്തില്‍ ഉച്ചഭക്ഷണത്തിന്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ പുളിങ്കറി കൂട്ടി ചോറൂണ്ടതിന്റെ ആസ്വാദ്യത പ്രസിദ്ധകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി പങ്കുവെക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിപ്പ് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷും പറഞ്ഞിട്ടുണ്ട്. ക്ഷേത്ര ഊട്ടുപുരയുമായി ഏറെ ബന്ധമുള്ള പാചകവിദഗ്ദന്‍ കൂടിയായ കുഴിയേലി നകര്‍ണ്ണ് നാരായണന്‍ നമ്പൂതിരി പുളിങ്കറി മഹാത്മ്യത്തെപ്പറ്റി ഇങ്ങനെ സൂചിപ്പിക്കുന്നു. ചേന, ഇളവന്‍, മത്തങ്ങ ഇവയാണ് പുളിങ്കറിയുടെ കഷണങ്ങള്‍. മല്ലി, മുളക്, നാളികേരം എന്നിവ അരച്ച് ചേര്‍ത്താണ് പുളിങ്കറി നിര്‍മ്മാണം. മുതിരക്കൂട്ടാന്‍, മാമ്പഴകാളന്‍, ഇടിയന്‍ചക്കതോരന്‍, കായ പയര്‍മെഴുക്കുപുരട്ടി, മോര്, നാരങ്ങ, മാങ്ങ ഉപ്പിലിട്ടത്, പുളിയിഞ്ചി, പപ്പടം ഇതായിരുന്നു ആദ്യകാലവിഭവങ്ങള്‍. ഒരുതരത്തിലുള്ള ഉള്ളിയും പരിപ്പും ഉപയോഗിച്ചിരുന്നില്ല. പ്രഭാത ഭക്ഷണത്തിന് നേദ്യച്ചോറ് തന്നെയായിരുന്നു. അരി ആവശ്യത്തിലധികം സ്വന്തമായി ഉണ്ടായിരുന്നതിനാല്‍ ഇതിനു പ്രയാസമില്ലായിരുന്നു. വൈകുന്നേരം ഭക്ഷണത്തിന് പപ്പടം നല്‍കിയിരുന്നില്ല. ക്ഷേത്രത്തിലെ കൂട്ടുപായസവും നെയ്പായസവുമാണ് വിളമ്പിയിരുന്നത്. പാചകം ചെയ്യുന്നതാകട്ടെ അങ്ങേയറ്റം ശുദ്ധിയോടും ശ്രദ്ധയോടും കൂടിയായിരുന്നു. ഓട്, ചെമ്പ് എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ മാത്രമേ ഇതിന് ഉപയോഗിച്ചിരുന്നുള്ളൂ. ഭക്ഷണശുദ്ധിയില്‍ പാത്രശുദ്ധി പ്രഥമഘടകമാണ് എന്ന് കുഴിയേലി അടിവരയിട്ട് പറയുന്നു. നിരവധി കാരണങ്ങളാല്‍ ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനമാവുകയും നിത്യനിദാനത്തിനുപോലുമുള്ള അരി ലഭ്യമല്ലാതാവുകയും ചെയ്യുന്നതോടെ ഊട്ടുപുര സദ്യക്രമത്തിലും മാറ്റം വന്നു. ഇന്ന് ഭക്തജനങ്ങളുടെ നിര്‍ലോഭസഹകരണം കൊണ്ടാണ് ആയിരക്കണക്കിനാളുകള്‍ക്ക് പ്രസാദഊട്ടില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഉത്സവകാലഘട്ടത്തിനു പുറമെ പ്രതിഷ്ഠാദിനം, പുത്തരിയും മാസം തോറുമുള്ള തിരുവോണഊട്ട് എന്നിവയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു. ഉത്സവകാലത്ത് ഇപ്പോള്‍ നടക്കുന്ന പ്രസാദചോറിനു പുറമെ സാമ്പാര്‍, തോരന്‍,അച്ചാര്‍, കിച്ചടി, പപ്പടം, സംഭാരം, രസം എന്നിവയാണ് വിഭവങ്ങള്‍.

Advertisement