വിഷുദിനത്തില്‍ ഇരിങ്ങാലക്കുടയിലെ പ്രൊവിഡന്‍സ് ഹൗസിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് രാജാജി

368

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ പര്യടന പരിപാടി ഇരിങ്ങാലക്കുടയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളൊടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടാണ് ആരംഭിച്ചത് . ഇരിങ്ങാലക്കുടക്കാര്‍ വളരെ സ്നേഹപൂര്‍ണ്ണവും ദയാപൂര്‍വ്വവും പറയുന്ന ‘അപ്പൂപ്പന്മാരുടെ ആശ്രമമായ’ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അനാഥരായ പ്രായംചെന്നവര്‍ക്കൊപ്പം ഭക്ഷണത്തിനുശേഷവും ഏറെനേരം ചിലവിട്ടു . തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്നും അനാഥരാണെന്നും അവരുടെ മുഖം പറയുന്നുണ്ടായിരുന്നില്ല. ക്ഷീണിതരുമല്ലായിരുന്നു. തൃപ്തിയും പ്രസാദവുമായിരുന്നു സംസാരത്തിലും പ്രകൃതത്തിലും. ഇവരില്‍ ഭൂരിഭാഗംപേരും ദിവസവും പത്രങ്ങള്‍ വായിക്കുന്നവരും രാജ്യത്തെ വിവരങ്ങള്‍ നന്നായി അറിയുന്നവരുമാണ്. ആര്‍ക്കാണ് വോട്ട്്ചെയ്യുകയെന്ന് തീരുമാനിച്ചുറച്ച സ്ഥാനാര്‍ത്ഥിയെ നേരില്‍കണ്ട സന്തോഷം അവര്‍ പറയാതെ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി .കെ സുധീഷ്, പി. മണി, ജോസ് ജെ ചിറ്റിലപ്പിള്ളി , പോളി് കുറ്റിക്കാടന്‍, ബെന്നി വിന്‍സെന്റ് , മാര്‍ട്ടിന്‍ ആലേങ്ങാടന്‍, മനീഷ് വര്‍ഗ്ഗീസ് എന്നിവരും രാജാജിക്കൊപ്പമുണ്ടായിരുന്നു. അപ്പൂപ്പന്മാരോട് യാത്രപറഞ്ഞ് കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റിലേക്കായിരുന്നു അടുത്തയാത്ര. അവരുടെ ഉപചാരങ്ങള്‍ സ്വീകരിച്ച് സ്ഥാനാര്‍ത്ഥി അവിടെയും ഭീതിതമായ അവരുമറിയുന്ന ഇന്നത്തെ ഇന്ത്യനവസ്ഥ വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പാണ് അതിനൊരറുതി വരുത്തുക. അതിനുവേണ്ടത് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഇടതുപക്ഷത്തിന് ചെയ്യുക തന്നെയാണ്. ഇത്രയും നീണ്ടുപോയ രാജാജിയുടെ വോട്ടഭ്യര്‍ത്ഥന തുടര്‍ന്നുള്ള പല മഠങ്ങളിലും ഉണ്ടായി. അവരെല്ലാം പിന്തുണ അറിയിക്കുകയുമുണ്ടായി. മാപ്രാണം സെന്റ് സേവിയേഴ്സ് എഫ്. സി കോണ്‍വെന്റ് , കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് , ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് , കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയം , പയസ് മഠം എന്നീ മഠങ്ങള്‍ സന്ദര്‍ശിച്ചു. ഈ മഠങ്ങളിലെ സന്ദര്‍ശന വേളയിലെല്ലാം ഇടതുപക്ഷത്തിന്റെ പ്രധാന നേതാക്കള്‍ക്കു പുറമെ പ്രാദേശിക നേതാക്കളായ മങ്ങാട്ട് രാധാകൃഷ്ണ മേനോന്‍ , ടി എസ് വിശ്വംഭരന്‍, എ ആര്‍ പീതാംബരന്‍ , മുനിസിപ്പല്‍ കണ്‍വീനര്‍മാരായ അല്‍ഫോന്‍സ തോമസ്, കൃഷ്ണകുമാര്‍ എന്നിവരുമുണ്ടായിരുന്നു. കാട്ടൂരിലെ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനോടൊപ്പം ആശയവിനിമയത്തിനും രാജാജി സമയം കണ്ടു. തുടര്‍ന്ന് ചായസത്ക്കാരത്തിലും പങ്കെടുത്താണ് രാജാജി മടങ്ങിയത്. പര്യടനവേളയില്‍ ലത്തീഫ് കാട്ടൂര്‍ ,ഖാദര്‍ പട്ടേപ്പാടം, ടി ആര്‍ പൗലോസ് , ജോസ് ചക്രംപുള്ളി, ടി കെ രമേഷ് ,എ ജെ ബേബി , എന്‍ വി പത്രന്‍ , ഷീജ പവിത്രന്‍ എന്നിവരുണ്ടായിരുന്നു

 

Advertisement