ശ്രീകൂടല്‍മാണിക്യം ഉത്സവം 2019 നെക്കുറിച്ചറിയേണ്ടതെല്ലാം

930

കഴിഞ്ഞവര്‍ഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയസംഗീതനൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ദേശീയ – അന്തര്‍ദ്ദേശീയതലത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് വിശേഷാല്‍പന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15നു വിശ്വവിഖ്യാത ലയവിദ്വാന്‍ മൃദംഗചക്രവര്‍ത്തി ഗുരു കാരൈക്കുടി ആര്‍. മണി പങ്കെടുക്കുന്ന കുന്നക്കുടി ബാലമുരളികൃഷ്ണയുടെ സംഗീതക്കച്ചേരിയോടെയാണ് ദേശീയസംഗീതനൃത്തവാദ്യോത്സവത്തിനു തിരിതെളിയുന്നത്. കര്‍ണാടകസംഗീതലോകത്തെ അതിപ്രശസ്തരുടെ ഒരു നിരതന്നെ 2019 ഉത്സവത്തിന്റെ ആകര്‍ഷണമാണ്.

കേരളത്തില്‍നിന്നും ദേശീയതലത്തില്‍ അറിയപ്പെടുന്ന വി. ആര്‍. ദിലീപ്കുമാര്‍ ,
വീണാ – വയലിന്‍ ജുഗല്‍ബന്ദിയില്‍
ഇന്നത്തെ ആവേശമായ ജയന്തി-കുമരേഷ് , അന്തര്‍ദ്ദേശീയതലത്തില്‍ അറിയപ്പെടുന്ന മല്ലാടി ബ്രദേഴ്‌സ്,
പുല്ലാങ്കുഴല്‍സംഗീതരംഗത്തെ യുവപ്രതിഭകളായ ബാംഗ്ലൂരില്‍നിന്നുമുള്ള ഹേരംബയും ഹേമന്തയും ചെന്നൈയില്‍നിന്നും
ശ്രീരഞ്ജിനി സന്താനഗോപാലന്‍, വിഗ്‌നേഷ് ഈശ്വര്‍ ഇവരാണ് കര്‍ണാടകസംഗീതവിഭാഗത്തിലെ മുഖ്യആകര്‍ഷണവ്യക്തിത്വങ്ങള്‍…

ഈ മഹോത്സവത്തിന്റെ ഭാഗമായ
ഹിന്ദുസ്ഥാനിസംഗീതക്കച്ചേരി അവതരിപ്പിക്കുന്നത് ഉത്തരകര്‍ണ്ണാടകദേശത്തുനിന്നും വരുന്ന കിരാന ഖരാനയിലെ പ്രശസ്തഗായകനായ പണ്ഡിറ്റ് ജയതീര്‍ഥ് മേവുണ്ടിയാണ്.

ശ്രീകൂടല്‍മാണിക്യം ഉത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ബംഗാളിദേശത്തുനിന്നും ബാവ്ള്‍ സംഗീതവും കര്‍ണ്ണാടകദേശത്തുനിന്നും യക്ഷഗാനവും അരങ്ങിലെത്തുന്നു. അന്താരാഷ്ട്രപ്രശസ്തയായ പാര്‍വതിബാവ്‌ളാണ് ബാവ്ള്‍സംഗീതം അവതരിപ്പിക്കുന്നത്. കെരെമനെ ശിവാനന്ദ ഹെഗ്ഡെ സംവിധാനം ചെയ്ത ‘സീതാപഹരണം’ യക്ഷഗാനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്നത്.

നൃത്തവിഭാഗത്തില്‍ പദ്മഭൂഷണ്‍ മാളവിക സരൂകായ്, നൃത്തലോകത്ത് അറിയപ്പെടുന്ന നര്‍ത്തകന്‍ മലേഷ്യയില്‍നിന്നുള്ള ശങ്കര്‍ കന്തസാമി എന്നിവര്‍ ഭാരതനാട്യവും ഭുവനേശ്വറില്‍നിന്നുള്ള ലോകപ്രശസ്തയായ നര്‍ത്തകി സുജാത മഹോപാത്ര ഒഡീസിയും അന്താരാഷ്ട്രവേദികളില്‍ പാരമ്പര്യത്തനിമകൊണ്ടും അവതരണമികവുകൊണ്ടും തന്റേതായ ഇടംനേടിയെടുത്ത ഇരിങ്ങാലക്കുടയുടെ അഭിമാനം ശ്രീലക്ഷ്മി ഗോവര്‍ദ്ധനന്‍ കൂച്ചിപ്പുടിയും, കഥകില്‍ വളരെയേറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുവരുന്ന വാരണാസിയില്‍നിന്നുള്ള വിശാല്‍കൃഷ്ണ കഥകും ലാസ്യഭംഗികൊണ്ടും ചൊല്ലിയാട്ടമികവുകൊണ്ടും ശ്രദ്ധേയയായ യുവകലാകാരി കലാമണ്ഡലം വീണാവാര്യര്‍ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു.

ശ്രീകൂടല്‍മാണിക്യം ഉത്സവത്തിന്റെ ചരിത്രപ്രസിദ്ധമായ ഏഴുദിവസത്തെ കഥകളിരാവുകളില്‍ ഇത്തവണ നൂറ്റമ്പതിലധികം കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. പദ്മശ്രീ ഡോക്ടര്‍ കലാമണ്ഡലംഗോപിയുടെ രുക്മാംഗദന്‍, സദനം കൃഷ്ണന്‍കുട്ടിയുടെ നളചരിതം രണ്ടാംദിവസത്തിലെ നളന്‍, കാവുങ്കല്‍ ദിവാകരപ്പണിക്കരുടെ ബകവധത്തിലെ ബകന്‍, കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരുടെ ദുര്യോധനവധത്തിലെ ദുര്യോധനന്‍, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്റെ ബാലിവധത്തിലെ ബാലി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ കാലകേയവധത്തിലെ അര്‍ജ്ജുനന്‍, കലാമണ്ഡലം കൃഷ്ണകുമാറിന്റെ കര്‍ണ്ണശപഥത്തിലെ കണ്ണന്‍, കലാനിലയം ഗോപിയുടെ കീചകവഥത്തിലെ കീചകന്‍, ഇരിങ്ങാലക്കുടക്കാരിയായ എന്‍.ഗീതയുടെ ലവണാസുരവധത്തിലെ ഹനൂമാന്‍ എന്നിവ മുഖ്യ ആകര്‍ഷണങ്ങളില്‍ ചിലതാണ്.

ലോകപ്രശസ്തനായ നാട്യമര്‍മ്മജ്ഞന്‍ വേണു ജി സംവിധാനം ചെയ്ത ശാകുന്തളം കൂടിയാട്ടവുമുണ്ട് .

ഇവയ്ക്കുപുറമെ, കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ ഗീത പദ്മകുമാര്‍ (കൂച്ചിപ്പുടി ) , മഞ്ജു വി. നായര്‍ , പ്രദീപ് പ്രകാശ് (ഭരതനാട്യം ), ഡോ. മിനി പ്രമോദ് (മോഹിനിയാട്ടം ) , സന്തോഷ് എടക്കുളം (കേരളനടനം ) , സുനിത ഹരിശങ്കര്‍ (വയലിന്‍ ), രാജേഷ് & രാകേഷ് , കുറിശാത്തമണ്ണ (കര്‍ണ്ണാടസംഗീതം ) , ഗായത്രി & കെ. എന്‍. ദിനനാഥ് (ഹിന്ദുസ്ഥാനി ഭജന്‍ ) എന്നിവരും അവതരണങ്ങള്‍ നടത്തുന്നു.

നെല്ലുവായ് കൃഷ്ണന്‍കുട്ടിമാരാര്‍, പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, പെരുവനം ശങ്കരനാരായണ മാരാര്‍, ചോറ്റാനിക്കര സുഭാഷ് മാരാര്‍, എന്‍.പി രാംദാസ്, അമ്പലപ്പുഴ വിജയകുമാര്‍, അങ്ങാടിപ്പുറം രഞ്ജിത് തുടങ്ങി കേരളത്തിലെ പ്രശസ്തരായ സോപാനസംഗീതഗായകരുടെ ഒരുനിരതന്നെ സോപാനത്ത് കൊട്ടിപ്പാടിസ്സേവ നടത്തുണ്ട്.

പാഠകം, കുറത്തിയാട്ടം, ആദ്ധ്യാത്മികപ്രഭാഷണം എന്നിവയ്ക്കായി ‘കുലീപിനീതീര്‍ത്ഥമണ്ഡപം’ എന്നപേരില്‍ ഒരു പ്രത്യേകവേദിതന്നെ ഒരുക്കിയിട്ടുണ്ട് . പാഠകത്തില്‍ കലാമണ്ഡലം കെ. പി. നാരായണന്‍ നമ്പ്യാര്‍, നന്ദകുമാര്‍ രാജ, എടനാട് രാമചന്ദ്രന്‍ നമ്പ്യാര്‍, ഡോ. എ. ആര്‍. ശ്രീകൃഷ്ണന്‍, വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

എടമന വാസുദേവന്‍ നമ്പൂതിരി, മിഥുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരി, വേന്ത്രക്കാട് കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി ഭവദാസന്‍ നമ്പൂതിരി, തോട്ടം ശ്യാം നമ്പൂതിരി തുടങ്ങിയ പണ്ഡിതന്മാരാണ് നാരായണീയപ്രഭാഷണം നടത്തുന്നത്. കുറത്തിയാട്ടം, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നിവ അവതരിപ്പിക്കുന്നത് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ രാജീവ് വെങ്കിടങ്ങ് ആണ്.

പള്ളിവേട്ട ദിവസം മട്ടന്നൂര്‍ ശ്രീകാന്തും മട്ടന്നൂര്‍ ശ്രീരാജും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ഇരട്ടതായംമ്പകയില്‍ ഇത്തവണത്തെ ദേശീയസംഗീതനൃത്തവാദ്യോത്സവത്തിലെ വിശേഷാല്‍പ്പന്തലിലെ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

 

Advertisement