ആറാട്ടുപുഴ ദേശവിളക്ക് 17 ന്

328

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വൃശ്ചികമാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ നവംബര്‍ 17 ന് ആഘോഷിക്കും. വെളുപ്പിന് 3.30ന് നടതുറപ്പ്, നിര്‍മാല്യ ദര്‍ശനം തുടര്‍ന്ന് ശാസ്താവിന് 108 കരിക്കഭിഷേകം, 5ന് ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാര്‍ത്ത്, ചുറ്റുവിളക്ക്, നിറമാല, വിശേഷാല്‍ പൂജകള്‍ എന്നിവയോടെയാണ് ദേശവിളക്ക് പരിപാടികള്‍ ആരംഭിക്കുന്നത്.തുടര്‍ന്ന് 7 ന് അഞ്ചമ്പല നിര്‍മ്മാണത്തിനുള്ള കാല്‍നാട്ടുകര്‍മ്മം നടക്കും. ക്ഷേത്രഗോപുരത്തിനു മുമ്പില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വാഴപ്പിണ്ടികള്‍ കൊണ്ട് മനോഹരമായ അഞ്ച് അമ്പലങ്ങള്‍ നിര്‍മ്മിക്കുക. ശാസ്താപ്രതിഷ്ഠക്ക് അഭിമുഖമായിട്ടാണ് അയ്യപ്പസ്വാമിയുടെ താല്ക്കാലിക അമ്പലം നിര്‍മ്മിക്കുക. മാളികപ്പുറത്തമ്മ, വാവരുസ്വാമി, കൊച്ചുകടുത്ത സ്വാമി, കരിമല ശാസ്താവ് എന്നിവര്‍ക്കാണ് മറ്റു അമ്പലങ്ങള്‍. ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘമാണ് അഞ്ചമ്പല നിര്‍മ്മാണവും അയ്യപ്പന്‍ പാട്ടും നിര്‍വ്വഹിക്കുന്നത്.
വൈകീട്ട് 5.30ന് ചുറ്റുവിളക്ക്. ക്ഷേത്ര നടയില്‍ 6.30ന് തിരുവനന്തപുരം അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും നയിക്കുന്ന തായമ്പക. തുടര്‍ന്ന് കടലാശ്ശേരി കൈരളി സംഗീതവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഭജന.
വൈകീട്ട് 6ന് തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് എഴുന്നെള്ളിപ്പ് ആരംഭിക്കും. സര്‍വ്വാലങ്കാര വിഭൂഷിതനായ ഗജവീരന്റെ പുറത്ത് എഴുന്നെള്ളുന്ന അയ്യപ്പസ്വാമിക്ക് ഗുരുവായൂര്‍ ഹരിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കൊമ്പത്ത് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘത്തിന്റെ ഉടുക്കു പാട്ട്, താലമേന്തിയ അംഗനമാര്‍ എന്നിവ അകമ്പടി സേവിക്കും. ഗൃഹപരിസരത്തെത്തുന്ന എഴുന്നെള്ളിപ്പിനെ ഭക്തര്‍ തോരണങ്ങള്‍ ചാര്‍ത്തിയും നിലവിളക്കും നിറപറകളും സമര്‍പ്പിച്ചും ആദരിച്ച് പൂജിച്ച് വരവേല്‍ക്കുന്നു.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന എഴുന്നെള്ളിപ്പിനെ കര്‍പ്പൂര ദീപങ്ങളാല്‍ പ്രശോഭിതമായ പന്തലില്‍ ആചാരാനുഷ്ഠാനങ്ങളോടേയും നിറപറകളോടേയും സ്വീകരിക്കും. തുടര്‍ന്ന് പ്രസാദ ഊട്ട്. 10 മുതല്‍ അയ്യപ്പന്‍ പാട്ട്. വെളുപ്പിന് 3 മണിക്ക് ഏഴുകണ്ടം അതിര്‍ത്തിയില്‍ നിന്നും പാല്‍ക്കിണ്ടി എഴുന്നെള്ളിപ്പ്. തുടര്‍ന്ന് അയ്യപ്പസ്വാമിയും വാവരും തമ്മിലുള്ള വെട്ടും തടയോടും കൂടി ദേശവിളക്കിന് സമാപനം കുറിക്കും.

 

Advertisement