ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ ഇരുട്ടില്‍ തപ്പി കുട്ടികള്‍

1260

ഇരിങ്ങാലക്കുട:1957 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട നഗരസഭ കുട്ടികള്‍ക്കു മാത്രമായി പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഊഞ്ഞാല്‍, സീസോ, മെറിഗോ റൗണ്ട് എന്നിവയെല്ലാം പാര്‍ക്കില്‍ ഒരുക്കിയിരുന്നു. 1955 ലാണ് മുനിസിപ്പല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അയ്യങ്കാവ് പാടത്തെ ഒരേക്കര്‍ സ്ഥലത്ത് നിര്‍മിച്ച പാര്‍ക്ക് അന്നത്തെ തിരുവിതാംകൂര്‍ – കൊച്ചി രാജപ്രമുഖനാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണു കുട്ടികളുടെ പാര്‍ക്ക് സ്ഥാപിച്ചത്. ഇന്ത്യന്‍ വൈസ് പ്രസിഡന്റ് വി.വി. ഗിരിയാണ് പാര്‍ക്കിനുള്ളില്‍ ജവഹര്‍ ലാല്‍ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ആദ്യകാലങ്ങളില്‍ ഏറെ പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന കുട്ടികളുടെ പാര്‍ക്ക് പിന്നീട് അവഗണിക്കപ്പെട്ടു. നഗരസഭ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു. പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി പുതിയ കളി സാധനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിലെ തന്നെ സ്വകാര്യ പാര്‍ക്ക് നല്ലരീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരമദ്ധ്യത്തിലുള്ള പാര്‍ക്ക് നഗരസഭ അധികാരികളുടെ ശ്രദ്ധകുറവ് മൂലം നശിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും കളിക്കാനുമായി പാര്‍ക്കിലെത്തുന്നത്. രാത്രി എട്ടുമണി വരെ പാര്‍ക്കുണ്ടെങ്കിലും നേരം ഇരുട്ടിയാല്‍ പാര്‍ക്കില്‍ ഭൂരിഭാഗം സ്ഥലത്തും വെളിച്ചമില്ലാത്ത അവസ്ഥയാണ്. വെളിച്ചത്തിനായി പലയിടത്തായി 25ഓളം സോളാര്‍ വിളക്കുകളാണ് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ ലൈറ്റുകളില്‍ ഭൂരിഭാഗവും കത്താത്ത അവസ്ഥയിലാണ്. ചിലതാണെങ്കില്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന അവസ്ഥയിലും. നാമമാത്രമായ ലൈറ്റുകള്‍ മാത്രമാണ് ഇവയില്‍ ശരിയായ രീതിയില്‍ കത്തുന്നത്. സമയാസമയങ്ങളില്‍ സോളാര്‍ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പലരും വെളിച്ചമില്ലായ്മ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. നിരവധി തവണ ഇക്കാര്യങ്ങള്‍ നഗരസഭ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരക്കാണ് ഇവിടെ. മാനസികോല്ലാസത്തിനായി എത്തുന്ന ഇവര്‍ക്ക് ഇരുട്ടിലിരുന്ന് സമയം ചിലവഴിക്കേണ്ട അവസ്ഥയിലാണ്. അതിനാല്‍ അടിയന്തിരമായി പാര്‍ക്കിലെ മുഴുവന്‍ സോളാര്‍ വിളക്കുകളും തെളിയിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advertisement