ചെമ്മണ്ട കായലില്‍ താമരകൃഷിയിറക്കാന്‍ കൂടല്‍മാണിക്യത്തിന് ഇനിയും കാത്തിരിക്കണം

1075

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ചെമ്മണ്ട കായലില്‍ കൃഷിയിറക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കാത്തിരിക്കണം. ക്ഷേത്രത്തിലെ പ്രധാനവഴിപാടായ താമരമാലയ്ക്ക് സാധാരണ മാസങ്ങളില്‍ 50,000 രൂപയുടെ താമര ക്ഷേത്രത്തില്‍ ആവശ്യമുണ്ട്. വിശേഷാല്‍ ദിവസങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ദ്ധിക്കും. താമരപ്പൂവിനായി ദേവസ്വം ഓഫീസിനോട് ചേര്‍ന്ന കുളത്തില്‍ താമരകൃഷി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ നിലയില്‍ താമരകൃഷി ആരംഭിക്കുന്നതിനായിട്ടാണ് ദേവസ്വം ദേവസ്വം ഉടമസ്ഥതയിലുള്ള ചെമ്മണ്ട ചത്രാപ്പ് കായലില്‍ താമര കൃഷി നടത്താന്‍ തീരുമാനിച്ചത്. 1956 കാലഘട്ടത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കാവശ്യമായ താമര കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് ഇത്. 17.81 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അന്ന് പാട്ടത്തിന് നല്‍കിയത്. കാലാന്തരത്തില്‍ കൃഷി ഇല്ലാതായതോടെ ദേവസ്വം ഇവിടേക്ക് തിരിഞ്ഞുനോക്കാതെയായി. പുതിയ ഭരണസമിതി ദേവസ്വം സ്ഥലത്ത് താമര കൃഷിയിറക്കാന്‍ തയ്യാറായി രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ഭൂമിസംബന്ധിച്ച രേഖകള്‍ ദേവസ്വത്തിന്റെ കൈവശമുണ്ടെങ്കിലും ദേവസ്വവും സര്‍ക്കാറും തമ്മിലുള്ള പാട്ടകരാര്‍ നോക്കി വേണം തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍. ഇതിന് അല്‍പ്പം സാവകാശം ആവശ്യമാണെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ദേവസ്വം ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചത്രാപ്പ് കായല്‍ സന്ദര്‍ശിച്ചിരുന്നു. കായല്‍ പ്രദേശത്തെ ദേവസ്വം ഭൂമിയുടെ രേഖകള്‍ കണ്ടെടുത്ത് സ്ഥലം വീണ്ടെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ദേവസ്വത്തിന്റെ നിലപാടിനോട് അനുകൂലമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നിലവില്‍ ചണ്ടിയും ചെളിയും നിറഞ്ഞ അവസ്ഥയിലാണ് കായല്‍. പുതിയ ഭരണസമിതി വന്നതിന് ശേഷം ക്ഷേത്രത്തിലേക്കാവശ്യമായ താമരയും വഴുതനങ്ങയും പഴവുമെല്ലാം സ്വന്തമായി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് ദേവസ്വം കൊട്ടിലാക്കല്‍ പറമ്പില്‍ വാഴ, വഴുതനങ്ങ കൃഷിയും ദേവസ്വം കുളത്തില്‍ താമരകൃഷിയും ആരംഭിച്ചത്.

Advertisement