നീഡ്‌സ് ഭവനം സബിത സ്‌നേഹപൂര്‍വം ഏറ്റുവാങ്ങി

322

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കിയ നീഡ്‌സ് ഭവനത്തിന്റെ താക്കോല്‍ പ്രസിഡന്റും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനില്‍ നിന്നും സബിതയും ഉമ്മ സുബൈദയും ഏറ്റുവാങ്ങി. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വാക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്‌സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ‘കരുണയും കരുതലും ‘ പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കിയത്.

ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളില്‍ താമസിച്ച് കഷ്ടപ്പെടുന്നതിനിടയിലാണ് നീഡ്‌സ് സഹായവുമായെത്തിയത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ച് 625 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നീഡ്‌സ് ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയത്.
ഇതോടനുബന്ധിച്ച് നീഡ്‌സിന്റെ പതിനൊന്നാം വാര്‍ഷികാഘോവും നടന്നു.ഇതിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്ക് സാമ്പത്തിക സഹായവും വിദ്യാര്‍ഥികള്‍ക്ക് കുടകളും വിതരണം ചെയ്തു.ചടങ്ങില്‍ പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.
ഡോ.എസ്.ശ്രീകുമാര്‍, മുഹമ്മദാലി കറുകത്തല. ബോബി ജോസ്, എം.എന്‍.തമ്പാന്‍, ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദാലി കറുകത്തലയെ ആദരിച്ചു.

 

Advertisement