ഇരിങ്ങാലക്കുട : 2025 ഏപ്രിൽ 16 ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മുൻവശം ബസ്സ് സ്റ്റോപ്പിനടുത്തു നിന്നും ബസ്സ് കാത്തു നിന്നിരുന്ന മുരിയാട് പാറേക്കാട്ടുകര സ്വദേശിനി വിയ്യത്ത് വീട്ടിൽ തങ്കമണി 73 വയസ് എന്നവരെ പാറേക്കാട്ടുകരയിലുളള വീടിനടുത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി പ്രതികളുടെ നടുക്കായി ഇരുത്തി കൊണ്ട് പോയി തങ്കമണിയുടെ കഴുത്തിൽ കിടന്നിരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്നതും രണ്ടേ മുക്കാൽ പവൻ തൂക്കം വരുന്നതുമായ സ്വർണ്ണമാല മോഷണം ചെയ്തതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തമിഴ്നാട് പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശിയായ അമ്മു 26 വയസ് എന്നവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ തൃശ്ശൂർ വനിതാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
തങ്കമണി ചികിത്സക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പോയി തിരികെ വീട്ടിൽ പോകുന്നതിനായി ബസ് കാത്ത് നിൽക്കുമ്പോൾ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട പ്രതികളായ 2 സ്ത്രീകൾ എവിടേക്കാണ് പോകുന്നത് എന്ന് ചേദിക്കുകയും പാറേക്കാട്ടേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ഞങ്ങളും അവിടേക്കാണെന്നും അവിടെ ആക്കാമെന്നും പറഞ്ഞു. ഓട്ടോയിൽ പോകുന്നതിനുള്ള പണമില്ലായെന്ന് പറഞ്ഞപ്പോൾ പ്രതികൾ പണം കൊടുക്കാമെന്ന് പറഞ്ഞ് ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് തങ്കമണിയെ നടുക്കിരുത്തിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് പാറേക്കാട്ടുകരയിലെ റേഷൻ കടയുടെ മുൻവശം തങ്കമണിയെ ഇറക്കി വിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അല്പ സമയം കഴിഞ്ഞാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ അവിടെയുള്ളവരെ അറിയിച്ച് പ്രതികളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതികൾ തങ്കമണിയുമായി ഇടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിക്കുകയും ഈ ദൃശ്യങ്ങൾ മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയക്കുകയും ചെയ്തതിൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് ഈ കേസിലെ പ്രതിയായ അമ്മുവിനെ കോഴിക്കോട് നടക്കാവ് പോലീസ് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട് പ്രിവന്റീവ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചതനുസരിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് നടക്കാവ് പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രതിയെ കൂട്ടിക്കൊണ്ട് വന്ന് തങ്കമണിയെ കാണിച്ച് തിരിച്ചറിയിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അമ്മു തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണൻ, ഹബീബ്.എം.എ, ടെസ്നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




