ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം സമർപ്പിച്ചത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
കുടുംബാരോഗ്യകേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമുള്ള അധിക തസ്തികകൾ നിലവിലില്ലാത്തതിനാൽ ഉച്ചയ്ക്കുശേഷമുള്ള ഒ.പി. ചികിത്സ തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. അസിസ്റ്റന്റ് സർജൻ, രണ്ട് നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് എന്നീ തസ്തികകൾ അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം. ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നീ തസ്തികകൾ പുതുതായി അനുവദിക്കുന്നതിനൊപ്പം ജനസംഖ്യാനുപാതികമായി ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 തസ്തികയും അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുടുംബാരോഗ്യകേന്ദ്രത്തിന് 85 സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും ചെറിയ കെട്ടിടത്തിലാണ് നിലവിൽ എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഇതുമൂലം രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഒ.പി. വിഭാഗത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ. പി. കണ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. ഹജീഷ്, വാർഡ് മെമ്പർ ടി. ഡി. ദശോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച



