പെണ്ണോണം പൊന്നോണം.
അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി സെന്റ്.ജോസഫ്‌സില്‍ ഓണപ്പൂരം.

21

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഓണപ്പാച്ചില്‍ ഇക്കുറി നേരത്തെയാണ്.
കലാലയത്തിന്റെ അറുപതാം വയസില്‍ അറുപതു പരിപാടികളുമായാണ് ഇത്തവണ ഓണപ്പൂരം. ഓണം ഇന്‍സ്റ്റന്റായെന്നുള്ള വേവലാതികളില്ലാതെ ക്യാംപസിലെല്ലായിടത്തും ഓണചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി സംഘടിപ്പിച്ച പൂവുകള്‍ക്കൊരു പുണ്യകാലമെന്ന പരിപാടിയോടെ കോളേജിലെ ഓണാഘോഷപരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഉടനേ തന്നെ മറ്റു കലാപരിപാടികളും രംഗത്തെത്തി. ഓഗസ്റ്റ് 23, 24 ദിവങ്ങളിലായി രണ്ടു ദിവസത്തെ ഓണാഘോഷപരിപാടികളാണ് കോളേജ് സംഘടിപ്പിച്ചിട്ടുള്ളത്.കോളേജിന്റ ആഘോഷചരിത്രത്തെ തന്നെ തിരുത്തി കുറിക്കുന്ന നിരവധി കലാകായിക പരിപാടികള്‍ക്ക് ഇത്തവണ സെന്റ്.ജോസഫ്‌സ് സാക്ഷ്യം വഹിക്കുന്നു. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 24 ന് ഒരുക്കിയിട്ടുള്ള മെഗാതിരുവാതിരയാണ് മുഖ്യ ആകര്‍ഷണം. മെഗാതിരുവാതിര യോടനുബന്ധിച്ച പരിപാടികളില്‍ ബഹുമാനപ്പെട്ട തൃശ്ശൂര്‍ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഐ.എ.എസ്, ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ പങ്കെടുക്കും. മുറ്റത്തൊരു പൊന്നോണം എന്ന ഹാഷ്ടാഗില്‍ വിവിധ പഠനവിഭാഗങ്ങളില്‍ നിന്നും അമ്പതോളം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വടംവലി, പൂക്കള മത്സരം, പൂവില്ലാപൂക്കളം, ചാക്കിലോട്ടം, ഓണക്കളികള്‍, നിധിവേട്ട, ഓണം റീല്‍സ്, ഓണപ്പാട്ട്, അടിയോടടി, ഓണരുചികള്‍, മലയാളിമങ്ക, മാവേലിക്കൊരു കത്ത് ,ഓണപ്പോരാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളുമായി സെന്റ്.ജോസഫ്‌സ് ഓണം കളറാക്കുകയാണ്.

Advertisement