വാള് വീശി നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിൽ നിന്ന് പൊക്കി റൂറൽ പോലീസ്

229

ഇരിങ്ങാലക്കുട :തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബഹു നില ഫ്ലാറ്റിലേക്ക് അഞ്ചംഗ പോലീസ് ഇരച്ചുയറി ഇയാളെ കീഴ്പ്പെടുത്തു കയായിരുന്നു. മുപ്പത്തെട്ടോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് പിടിയിലായ ഹരീഷ്. കഴിഞ്ഞ വർഷം ഇയാൾ പഴുവിൽ സ്വദേശിയെ തല്ലിയ കേസ്സിലും, പോലീസിനു നേരേ വാളു വീശിയ കേസ്സിലും ഒളിവിൽ പോയിരുന്നു. അന്ന് കരണ്ണാടകയിലെ കോളാറിൽ നിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്. ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലാരിവട്ടം സ്വദ്ദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിൽ പ്രതിയായി. ആ കേസ്സിലും ഇയാൾ പിടികിട്ടാപുള്ളിയാണ്. അതിനു ശേഷം ഇക്കഴിഞ്ഞ ജൂണിൽ രഹസ്യമായി അന്തിക്കാട് എത്തിയ ഹരീഷ് വഴിയരികിൽ നിൽക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. നാടിനും ഭീഷണിയായ ഇയാൾ പോലീസിനും നിരന്തരം തലവേദനയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Advertisement