കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്

48

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്. മെയ് മാസത്തില്‍ നടക്കുന്ന 2022ലെ ഉത്സവത്തിന് മുമ്പെ നവീകരണെ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓടിട്ടുകഴിഞ്ഞു. എന്നാല്‍ ഗോപുര വാതില്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, കരിങ്കല്‍ അറ്റകുറ്റപണികള്‍ എന്നിവ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. പരമ്പരാഗത രീതിയായ തുര്‍ക്കി ഉപയോഗിച്ചാണ് കരിങ്കല്ലുകള്‍ യോജിപ്പിക്കുന്നത്. ഗോപുരത്തിന്റെ ചുമരുകളും പരമ്പരാഗത കുമ്മായകൂട്ടുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിനാണ് കൂടുതല്‍ സമയം വേണ്ടിവരുന്നത്. നൂറോളം ഭക്തരുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തില്‍ 55 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവീകരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോപുരത്തിന്റെ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ടുള്ള പഴയകാല തച്ചുശാസ്ത്രരീതി അനുസരിച്ചാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറെ ജീര്‍ണ അവസ്ഥയിലായിരുന്ന ഗോപുരത്തിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും ഇറക്കി പുതിയ തേക്ക് തടികള്‍ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ 450 ക്യൂബിക് തേക്ക് ഉപയോഗിച്ചിട്ടുണ്ട്. വരിക്കപ്ലാവില്‍ നിര്‍മ്മിച്ചിരുന്ന ഗോപുരത്തിലെ കേടുവന്ന ശില്പങ്ങള്‍ വരിക്കപ്ലാവ് തടിയില്‍ തന്നെ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. പാരമ്പര്യമായി നിര്‍മ്മിക്കുന്ന ഔഷധ കൂട്ട് ഉപയോഗിച്ച എണ്ണ മരഉരുപ്പടികളില്‍ തേച്ചു പിടിപ്പിക്കുന്നുണ്ട്. 2021 ഒക്ടോബര്‍ 20 ന് ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ ഇതിനോടകം 90 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ നവീകരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യ വാസ്തു വിദഗ്ധനായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് കണ്‍സള്‍ട്ടന്റ്. സുരേഷ് ഇലമ്പലക്കാട്ടിനാണ് മരപ്പണിയുടെ ചുമതല. നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തില്‍ നടക്കുന്ന 2022ലെ ഉത്സവത്തിന് മുമ്പായി തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നവീകരണ സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട് പറഞ്ഞു. നളിന്‍ ബാബു എസ്. മേനോന്‍, അയ്യപ്പന്‍ പണിക്കവീട്ടില്‍, കെ. കൃഷ്ണദാസ്, ചന്ദ്രമോഹന്‍ മേനോന്‍, ഇ.എസ്.ആര്‍. മേനോന്‍, എന്‍. വിശ്വനാഥമേനോന്‍, കെ.എന്‍. മേനോന്‍, കൃഷ്ണകുമാര്‍ കണ്ണമ്പിള്ളി, ജയശങ്കര്‍ പായ്ക്കാട്ട്, വി.പി.രാമചന്ദ്രന്‍ എന്നീ 11 അംഗ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Advertisement