നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം

141

ഇരിങ്ങാലക്കുട :നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ആരോപണം, കൗണ്‍സില്‍ യോഗത്തില്‍ ബഹളം, അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, എല്‍. ഡി. എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി, വിഷയത്തില്‍ വിശദീകരണവുായി മുനിസിപ്പല്‍ എഞ്ചിനിയര്‍. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലായിരുന്നു എല്‍. ഡി. എഫ്. അംഗവും, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനുമായ സി. സി. ഷിബിനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ആരോപണമുന്നയിച്ചത്. യോഗാരംഭത്തിനു മുന്‍പ് മുനിസിപ്പല്‍തല പരിപാടികള്‍ വാര്‍ഡുകളില്‍ സംഘടിപ്പിക്കുമ്പോള്‍ വാര്‍ഡ് കൗണ്‍സിലറെ അധ്യക്ഷനാക്കാത്തതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുന്നതിനിടയില്‍ പൊതുമരാമത്ത് വിഭാഗം നഗരസഭയില്‍ പരാജയമാണന്ന് സി. സി. ഷിബിന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുനിസിപ്പല്‍ എഞ്ചിനിയര്‍ തന്നോട് പറഞ്ഞതായി ചൂണ്ടിക്കാട്ടി ഷിബിന്റെ വാര്‍ഡില്‍ റോഡ് നിര്‍മാണത്തിനിടയില്‍ സ്വകാര്യ വ്യക്തിയുടെ വഴിയിലേക്ക് ആറു മീറ്റര്‍ റോഡ് ടാര്‍ ചെയ്തു നല്‍കാന്‍ ആവശ്യപ്പെട്ടതായും താന്‍ ഇക്കാര്യം അനുവദിച്ചില്ലെന്നും മുനിസിപ്പല്‍ എഞ്ചിനിയര്‍ പറഞ്ഞതായി ചൂണ്ടിക്കാട്ടിയത്. ആരോപണം നിഷേധിച്ച സി. സി. ഷിബിന്‍ ഇക്കാര്യം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഷിബിനു പിന്‍തുണയുമായി എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ അടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങളും രംഗത്തു വന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നിന്ന ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് മുനിസിപ്പല്‍ എഞ്ചിനിയര്‍ ഗീതാകുമാരിയെ കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി. മുനിസിപ്പല്‍ എഞ്ചിനിയറുടെ വിശദീകരണത്തില്‍ വ്യക്തത വരാതായതോടെ വീണ്ടും അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചു. ഇതോടെ എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിക്കു മുന്‍പില്‍ പ്രതിഷേധിച്ചു. മുനിസിപ്പല്‍ എഞ്ചിനിയറെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ. പി. അംഗം ടി. കെ. ഷാജു രംഗത്തു വന്നത്, സി. സി. ഷിബിനും ടി. കെ. ഷാജുവും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. ഇരു വിഭാഗത്തു നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്‍തിരിപ്പിച്ചത്. മുനിസിപ്പല്‍ എഞ്ചിനിയറുടെ വിശദീകരണം വന്നതോടെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ആരോപണം പിന്‍വലിക്കണമെന്ന് എല്‍. ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. വിഷയങ്ങള്‍ ഉന്നയിക്കുന്ന കൗണ്‍സിലര്‍മാരെ അവഹേളിക്കുന്ന നിലപാടാണ് മുന്‍പും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചെയ്തു വരുന്നതെന്ന് അഡ്വ കെ. ആര്‍. വിജയ കുറ്റപ്പെടുത്തി. എന്നാല്‍ തന്നോട് മുനിസിപ്പല്‍ എഞ്ചിനിയര്‍ പറഞ്ഞ കാര്യമാണ് താന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിട്ടുള്ളതെന്നും, ഇക്കാര്യം മുനിസിപ്പല്‍ എഞ്ചിനിയര്‍ നിഷേധിച്ചിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാക്കളുടെ ഇടപടലിനെ തുടര്‍ന്നാണ് യോഗം അജണ്ടകളിലേക്ക് കടന്നത്. അജണ്ടകള്‍ക്കു ശേഷം വീണ്ടും എല്‍. ഡി. എഫ്. അംഗങ്ങള്‍ വിഷയം ഉന്നയിച്ചെങ്കിലും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിലപാടില്‍ ഉറച്ചു നിന്നതോടെ ഇരു വിഭാഗവും വീണ്ടും വാഗ്വാദത്തിലായി. ഇതിനിടയിലാണ് താന്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, കൗണ്‍സിലറുടെ വാര്‍ഡില്‍ ഇത്തരമൊരു വിഷയം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ ആശയകുഴപ്പമാകാം ഇത്തരമൊരു പരാമര്‍ശത്തിനു ഇടയാക്കിയതെന്ന് മുനിസിപ്പല്‍ എഞ്ചിനിയര്‍ ഗീതാകുമാരി വിശദീകരിച്ചതോടെയാണ് ഇരു വിഭാഗവും ശാന്തരായത്.നഗരസഭയുടെ പരിപാടികള്‍ വാര്‍ഡുതലത്തില്‍ സംഘടിപ്പിക്കുമ്പോള്‍ വാര്‍ഡു കൗണ്‍സിലറെ അധ്യക്ഷനാക്കണമന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. രാവിലെ നഗരസഭാങ്കണത്തില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനെ അധ്യക്ഷനാക്കിയ നടപടിയെ അഡ്വ കെ. ആര്‍. വിജയ വിമര്‍ശിച്ചു. സ്്‌റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാര്‍ക്കു പോലും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. നഗരസഭാ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളില്‍ കൂടിയാലോചന നടത്തണമെന്നും അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. വ്യാഴാഴ്ച പന്ത്രണ്ടാം വാര്‍ഡില്‍ സംഘടിപ്പിക്കുന്ന പരിപാടി നോട്ടീസ് മുഖാന്തിരമാണ് വാര്‍ഡു കൗണ്‍സിലറായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍ അറിയുന്നതെന്നും, ആ പരിപാടിയില്‍ കൗണ്‍സിലറെ അധ്യക്ഷനാക്കണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. വയോമിത്രം ക്യാമ്പും, ടാക്‌സ് കളക്ഷന്‍ സെന്ററും കൗണ്‍സിലര്‍മാരുടെ വീടുകളില്‍ നടത്തുന്നതിനെ അഡ്വ കെ. ആര്‍. വിജയ വിമര്‍ശിച്ചു. ഇതു രണ്ടു പൊതു ഇടങ്ങളിലേക്ക് മാറ്റണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു താന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മുനിസിപ്പല്‍ സെക്രട്ടറി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത നോട്ടീസ് കണ്ടാണ് പരിപാടി അറിഞ്ഞതെന്ന് മാര്‍ട്ടിന്‍ ആലേങ്ങാടനും പറഞ്ഞു. എന്നാല്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ ആലേങ്ങാടനുമായി താന്‍ ഫോണില്‍ സംസാരിച്ചതാണന്നും പരിപാടിയുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അത് നഗരസഭ നടത്തിയാല്‍ മതിയെന്ന നിലപാടാണ് പറഞ്ഞതെന്ന് സോണിയ ഗിരി വിശദീകരിച്ചു. നഗരസഭ പരിപാടികള്‍ അതത് സ്റ്റാന്‍ഡിങ്് കമ്മറ്റികളില്‍ ചര്‍ച്ച ചെയ്ത ശേഷം തന്നോട് പറഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരസഭ പരിപാടികളില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണന്നും സോണിയ ഗിരി പറഞ്ഞു. വയോമിത്രം ക്യാമ്പും, ടാക്‌സ് കളക്ഷന്‍ സെന്ററും പൊതു ഇടങ്ങളിലേക്ക് മാറ്റണമെന്നും ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുവാനാണ് കൗണ്‍സിലര്‍മാര്‍ ശ്രദ്ധിക്കേണ്ടതെന്നും ബി. ജെ പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ പറഞ്ഞു.

Advertisement