എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി

107

എസ്.കെ.പൊറ്റക്കാട് -മനുഷ്യകഥാനുഗായിയായ എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ കിഴ്ത്താണി ലോകസഞ്ചാരസാഹിത്യഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ.പൊറ്റെക്കാടിന്റെ 39-ാം ചരമവാര്‍ഷിക ദിനമാണ് 6 വെള്ളിയാഴ്ച കവിത, നോവല്‍, കഥ എന്നിവയെല്ലാം അതിവിദഗ്ദമായി അവതരിപ്പിച്ച അദ്ദേഹത്തെ മനുഷ്യകഥാനുഗായി എന്ന നിലയിലായിരിക്കും വരും കാലങ്ങള്‍ കൂടുതല്‍ വിലയിരുത്തുക. പൊറ്റക്കാടിന്റെ ഏറ്റവുമധികം ആകര്‍ഷിച്ചതും മനുഷ്യനെന്ന അത്ഭുതജീവിതവും പ്രപഞ്ചവുമാണ് ഓരോ മനുഷ്യരും അസാധാരണ സൃഷ്ടികളാണെന്ന് അദ്ദേഹം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത സാധാരണ സംഭവങ്ങള്‍ ഇഴ ചേര്‍ന്ന് ഐതിഹാസികമായ കൃതികള്‍ രചിക്കാമെന്ന് തെളിയിച്ചതും അദ്ദേഹമാണ്. നവോത്ഥാന എഴുത്തുകാരുടെ മുഖമുദ്രയായ മനുഷ്യസ്‌നേഹം ഉയര്‍ത്തികാണിക്കുക, അതിലൂടെ സമൂഹമന:സാക്ഷിയില്‍ ചലനം സൃഷ്ടിക്കാനാകുമെന്ന് എസ്.കെ. കാണിച്ചുതന്നു. മരവിച്ച മനസ്സാക്ഷിയുടെ ഉടമകളായിമാറിയ ഇന്നത്തെ തലമുറയ്ക്കുമുന്നില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നിറനിലാവിന്റെ നിത്യസൗന്ദര്യം പകര്‍ന്നു തരുന്നു. കോഴിക്കോട് അതിരാണിപ്പാടം മുതല്‍ അങ്ങ് ആഫ്രിക്കന്‍ ജീവിതയാത്രകള്‍ വരെ ആഴവും പരപ്പുമേറിയ ശൈലിയില്‍ ലളിതമായ ഭാഷയില്‍ എസ്.കെ. അവതരിപ്പിയ്ക്കുമ്പോള്‍ എന്തെന്നില്ലാത്ത അത്ഭുതാനന്ദനുഭൂതിയില്‍ അനുവാചകര്‍ ആകൃഷ്ടരാകും. 1980 ല്‍ ഒരു ദേശത്തിന്റെ കഥ എന്ന നോവലിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര -കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും അദ്ദേഹത്തെത്തേടിയെത്തി. ബാലദ്വീപ്, നൈല്‍ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍ കാപ്പിരികളുടെ നാട്ടില്‍, ബൊഹിമിയന്‍ ചിത്രങ്ങള്‍ തുടങ്ങിയ ശ്രദ്ധേയമായ യാത്രാ വിവരങ്ങളിലൂടെയും കേരളസ്പശം അനുഭവപ്പെടുത്താനദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ബാലദ്വീപില്‍, കല്യാണിക്കുട്ടി പശുക്കിടാവിന്റെ പിറകെ ഓടുന്ന ഓര്‍മ്മയാണദ്ദേഹം ചികഞ്ഞെടുത്തത്. ഇരിങ്ങാലക്കുടയേയും പരിസരപ്രദേശങ്ങളേയും വളരെയധികം ഇഷ്ടപ്പെട്ടീരുന്ന എസ്.കെ.’എന്റെ വഴിയമ്പലങ്ങള്‍’എന്ന ആത്മാംശം നിറഞ്ഞു നില്‍ക്കുന്ന കൃതിയില്‍ 1934 ജനുവരി 21ന് കിഴുത്താണി സ്‌കൂളില്‍ നടന്ന, ചരിത്രത്തിലിടംനേടിയ കിഴുത്താണി സാഹിത്യസമ്മേളനത്തെ പ്രത്യേകം പ്രകീര്‍ത്തിക്കുന്നുണ്ട്. ഈ സാഹിത്യസമ്മേളനമാണ് ചരിത്രപ്രസിദ്ധമായ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ബീജാവാപം ചെയ്തത്. മഹാകവികുമാരനാശാന്‍ പത്രധിപരായിരുന്ന വിവേകോദയം പ്രസ്സും, മാസികയും സി.ആര്‍, കേശവന്‍ വാദ്യര്‍ പുനരാംരംഭിയ്ക്കുകയും, തുടര്‍ന്ന് എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യംസമഗ്രമായി പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു. ഇരിങ്ങാലക്കുടക്കാര്‍ക്ക് എക്കാലവും അഭിമാനിയ്ക്കാവുന്ന വസ്തുതയാണെന്നുകൂടി ഈ അവസരത്തില്‍ ഓര്‍മ്മിയ്ക്കുന്നു.

Advertisement