ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍

64

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കാതെ ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. അധികൃതര്‍. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഓടിക്കാതെ വരുമാനമുള്ള ട്രിപ്പുകള്‍ കൂടുതലായി വിനിയോഗിക്കാനാണ് തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതോടെ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ്ങ് സെന്ററിലെ വരുമാനം പകുതിയായെങ്കിലും സര്‍വ്വീസുകള്‍ വെട്ടികുറച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോകളിലൊന്നാണ് ഇരിങ്ങാലക്കുട. നേരത്തെ പ്രതിദിനം 1.80 ലക്ഷം വരെ ലഭിച്ചിരുന്നതാണ് ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞ് പകുതിയായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തൃശ്ശൂര്‍, എറണാകുളം ഫാസ്റ്റുകള്‍, എറണാകുളം- ഗുരുവായൂര്‍, മാനന്തവാടി, മുണ്ടക്കയം, ചോറ്റാനിക്കര, എന്നിങ്ങനെ ഇരിങ്ങാലക്കുടയില്‍ നിന്നും 12 സര്‍വ്വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. രാവിലെയുള്ള തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ശനിയാഴ്ച മുതല്‍ കോട്ടയം വരെയായി ചുരുക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആളുകള്‍ കൂടുതല്‍ ഉള്ള ട്രിപ്പുകള്‍ ഓടിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാര്‍ കുറഞ്ഞ് കളക്ഷന് വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികാല കര്‍ഫ്യൂവും ബസ്സില്‍ സ്റ്റാന്റിങ്ങ് പറ്റില്ലെന്നുള്ള നിര്‍ദ്ദേശം വന്നതുമാണ് കളക്ഷന്‍ കുറയാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വ്യാപകമായ സമയത്തുണ്ടായ അവസ്ഥയിലാണ് ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല, പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിരുന്ന ജോലിക്കാര്‍ കോവിഡ് ഭയന്ന് ഭൂരിഭാഗവും സ്വന്തം വാഹനം ഉപയോഗിക്കാന്‍ തുടങ്ങിയതും തിരിച്ചടിയായി. സാധാരണ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

Advertisement