അറവുശാല കെട്ടിടം പൊളിച്ച് ആധുനിക അറവുശാലക്ക് അനുസ്യതമായ രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഡി. പി. ആര്‍. തയ്യാറാക്കി കിഫ്ബി സമര്‍പ്പിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

62

ഇരിങ്ങാലക്കുട: നഗരസഭയിലെ നിലവിലെ അറവുശാല കെട്ടിടം പൊളിച്ച് ആധുനിക അറവുശാലക്ക് അനുസ്യതമായ രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഡി. പി. ആര്‍. തയ്യാറാക്കി കിഫ്ബി സമര്‍പ്പിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അറവുശാല നിര്‍മ്മിക്കുന്നതിന് ഡി. പി. ആര്‍ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്‍സി സ്ഥല പരിശോധന നടത്തിയതില്‍ ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിന് നിലവിലുള്ളകെട്ടിടം അപര്യാപ്തമാണന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആധുിക അറവുശാല നിര്‍മ്മിക്കുന്ന് ആവശ്യമാണന്നും എന്നാല്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍ ചര്‍ച്ച ചെയ്യാതെയാണ് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത് ചൂണ്ടിക്കാട്ടി. ഇത്തരം അജണ്ടകള്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളില്‍ ചര്‍ച്ച നടത്തി വേണം കൗണ്‍സില്‍ യോഗങ്ങളില്‍ അജണ്ടയായി വരേണ്ടതെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി. സി. ഷിബിനും ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനകം ലക്ഷങ്ങളാണ് നഗരസഭ അറവുശാലക്കായി ചിലവഴിച്ചിട്ടുള്ളതെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. നിലവിലെ കെട്ടിടം പൊളിച്ചു മാറ്റേണ്ടതില്ല. അറവുശാലയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്സുകള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട സന്തോഷ് ബോബന്‍ പരിസരവാസികളുടെ ആശങ്ക പരിഗണിച്ച് അറവുശാലക്ക് പുതിയ സ്ഥലം കണ്ടെത്തെണമെന്നാവശ്യപ്പെട്ടു. പരിസരവാസികളുടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് ആധുനിക അറവുശാല നിര്‍മ്മിക്കുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. നിലവിലുള്ള കെട്ടിടത്തിന് പതിനഞ്ചു വര്‍ഷത്തെ പഴക്കമുള്ളതിനാലാണ് പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി വിശദീകരിച്ചു. ശുദ്ധജല ക്ഷാമം പരിഹിരിക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും, വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയെ നോക്കുകുത്തിയാക്കിയാണ് തെരുവു വിളക്കുകളുടെ അറ്റകുറ്റപണി നടക്കുന്നതെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ലെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. എന്നാല്‍ കൗണ്‍സില്‍ അധികാരമേറ്റയുടന്‍ തെരുവു വിളക്കുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ നേരിട്ട് നേത്യത്വം നല്‍കിയതെന്നും അറ്റകുറ്റപണി സംബന്ധിച്ച യാതൊരു പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. മുനിസിപ്പല്‍ ലൈസന്‍സ് ഫീസ് പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ ഏറ്റവും ചുരുങ്ങിയ തുട അഞ്ഞുറു രൂപയാക്കിയത് നാമമാത്ര കച്ചവടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട്് ഉണ്ടാക്കുന്നുണ്ടെന്നും ഇവര്‍ക്കായി ഇരുന്നുറ്റിയന്‍പതു രൂപയുടെയും, നൂറു രൂപയുടെയും ഫീസ് നിരക്ക് കൊണ്ടു വരണമെന്ന് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പ്രമേയം അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ കെ. ആര്‍. വിജയ, സി. സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ ജിഷ ജോബി, സന്തോഷ് ബോബന്‍, ടി. കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.

Advertisement