കോവിഡ് രോഗവ്യാപനം കുറക്കാൻ പ്രതിരോധ പ്രവർത്തനം ശക്തമാക്കും

62

ജില്ലയിൽ കോവിഡ് രോഗികൾ ദിനംപ്രതി വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി രണ്ടാഴ്ചക്കകം രോഗവ്യാപനം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഊർജിത നടപടിയ്ക്കൊരുങ്ങി ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും വാർഡുതലം മുതൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു.ജില്ലയിലെ മാർക്കറ്റുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും അടച്ചിടും. മാർക്കറ്റുകളിൽ നിന്ന് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. വഴിയോരത്തുള്ള അനധികൃത മീൻ, പച്ചക്കറി കച്ചവടങ്ങൾ നിരോധിക്കും.വിവാഹം നടത്തുന്നതിന് നിബന്ധനകൾ കർശനമായി പാലിക്കണം. അതത് പോലീസ് സ്റ്റേഷനുകളിൽ നാലു ദിവസം മുൻപ് വിവാഹ വിവരങ്ങൾ നൽകണം. തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല. പോലീസ് സ്റ്റേഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവാഹ തലേന്ന് വീടുകളിലെത്തി വിവാഹ വിവരങ്ങൾ ആരായും. തൊഴിലുറപ്പു തൊഴിലാളികളിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ അവർ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിക്കും.കച്ചവട സ്ഥാപനങ്ങളിലെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കും. കടകൾക്കു മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കരുത്. ഇവ പരിശോധിക്കാൻ പ്രത്യേകം സ്‌ക്വാഡുകളെ ഇറക്കും. കോവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയാൽ കളക്ടറുടെ നേതൃത്വത്തിൽ കടകൾ അടച്ചു പൂട്ടും. തിരക്കുള്ള കടകളിൽ ടോക്കൺ സമ്പദായത്തിൽ സാധനങ്ങൾ വിൽപന നടത്തണം. വഴിയോര കച്ചവടങ്ങളിലും സൂപ്പർ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ പാലിക്കണം. ഇത്തരം പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകൾ രണ്ടു ദിവസത്തിനകം ജില്ലയിൽ ഇറങ്ങും. പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നവർ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ എന്നിവരെ നിരീക്ഷിക്കാൻ പോലീസ്, ഗതാഗത വകുപ്പ് പരിശോധന ജില്ലയിൽ കർശനമാക്കും. അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനും പഞ്ചായത്തു തലത്തിൽ നിർദേശം നൽകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കർശന നിയന്ത്രണങ്ങൾ തുടരും.
കോവിഡ് പ്രതിരോധത്തിന് കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തി കൂടുതൽ ബോധവത്കരണം സംഘടിപ്പിക്കും. രോഗവ്യാപനം കുറയ്ക്കാനുള്ള നിർദേശങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തന്നെ രൂപപ്പെടുത്തും. എം എൽ എമാരെ ഇതിനായി ചുമതലപ്പെടുത്തി. ത്രിതല പഞ്ചായത്തു സംവിധാനത്തെ വീണ്ടും ജാഗ്രതയോടെ പ്രവർത്തിപ്പിക്കും. ജനപ്രതിനിധികൾ, തഹസിൽദാർമാർ, ആരോഗ്യപ്രവർത്തകർ, പോലീസ്, എ ഇ ഒമാർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തനം ക്രോഡീകരിക്കും. കുടുംബശ്രീ പ്രവർത്തകർ, ആശ-അങ്കണവാടി വർക്കർമാർ, അധ്യാപകർ എന്നിവരെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവർത്തനം വിപുലപ്പെടുത്തും.
കോവിഡ് രോഗവ്യാപനം ഏറെയുള്ള ഇടങ്ങളിൽ നിന്ന് രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ സ്വകാര്യ സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും. മിനി ബസുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആശുപത്രികളിലെ ആംബുലൻസുകൾ സൗകര്യവും വിപുലപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ എത്ര പേരെ വരെ അവിടെ ചികിത്സിക്കാമെന്നതിൽ രണ്ടുദിവസത്തിനകം ധാരണയുണ്ടാക്കാനും യോഗം തീരുമാനിച്ചു.ജില്ലയിലെ എം പിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, വകുപ്പുതല മേധാവികൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാര സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് മന്ത്രി അടിയന്തിര യോഗം വിളിച്ചത്.ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ബെന്നി ബെഹനാൻ എം പി, എം എൽ എമാരായ ബി ഡി ദേവസി, മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ഗീത ഗോപി, കെ യു അരുണൻ, യു ആർ പ്രദീപ്, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് കമീഷണർ ആർ ആദിത്യ, ഡി എം ഒ കെ ജെ റീന തുടങ്ങിയവർ പങ്കെടുത്തു.

Advertisement