പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

88

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം.ശക്തമായ മഴയെ തുടർന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിൽ എത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് തിങ്കളാഴ്ച ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് ജലനിരപ്പ് 419 മീറ്ററായത്.ചാലക്കുടി പുഴയിൽ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ടാവും. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. കർശന സുരക്ഷയും ഒരുക്കും. അടിയന്തിര സാഹചര്യം നേരിടുന്നതിന് റൂറൽ, സിറ്റി ജില്ലാ പോലീസ് മേധാവികൾക്കും ചാലക്കുടി, വാഴച്ചാൽ ഡി.എഫ്.ഒമാർക്കും ജില്ലാ ഫയർ ഓഫീസർക്കും നിർദേശം നൽകി.പുഴയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്കും അതിരിപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, അന്നമനട, കുഴൂർ, കൊരട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകി. കോവിഡ്-19 മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ തഹസിൽദാർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരായിരിക്കുമെന്നും ഉത്തരവിൽ കളക്ടർ അറിയിച്ചു.

Advertisement