ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11894 പേർ നിരീക്ഷണത്തിൽ

304

തൃശൂർ ജില്ലയിൽ ശനിയാഴ്ച (മെയ് 30) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബൂദബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നവരാണ്. മുംബൈയിൽ നിന്നും വന്ന രണ്ട് കാട്ടൂർ സ്വദേശികൾ എറണാകുളത്ത് ചികിത്സയിലാണ്. മുംബൈയിൽ നിന്ന് വന്ന ഒരാൾ പാവറട്ടി സ്വദേശിയും ഒരാൾ ആളൂർ സ്വദേശിയും ഒരാൾ കൊരട്ടി സ്വദേശിയുമാണ്. ചെന്നൈയിൽനിന്ന് വന്ന മൂന്ന് പേർ ചേലക്കര സ്വദേശികളാണ്. അബൂദബിയിൽ നിന്ന് വന്നയാൾ കൊടുങ്ങല്ലൂർ സ്വദേശിയും കുവൈത്തിൽനിന്ന് വന്നയാൾ കുന്നംകുളം സ്വദേശിയുമാണ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 11822 പേരും ആശുപത്രികളിൽ 72 പേരും ഉൾപ്പെടെ ആകെ 11894 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മെയ് 30) നിരീക്ഷണത്തിന്റെ ഭാഗമായി 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ശനിയാഴ്ച (മെയ് 30) അയച്ച 121 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2464 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2113 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 351 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 750 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.342 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ശനിയാഴ്ച (മെയ് 30) 133 പേർക്ക് കൗൺസലിംഗ് നൽകി.ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1185 പേരെയും മത്സ്യചന്തയിൽ 1217 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 72 പേരെയും സ്‌ക്രീൻ ചെയ്തു.യാത്രക്കാരുമായി വന്ന 10 അന്തർസംസ്ഥാന ബസുകൾ 30 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 703 പേരെ സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടൻകുളങ്ങര മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Advertisement