സുഭിക്ഷ കേരളം പദ്ധതി:സര്‍ക്കാര്‍ ജീവനക്കാര്‍ കൃഷിയാരംഭിച്ചു

212

ഇരിങ്ങാലക്കുട. ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അമ്പത് ഏക്കറോളം സ്ഥലത്ത് നെല്ല്,പച്ചക്കറി, വാഴ,കിഴങ്ങ്,പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളായ ജോയിന്‍റ് കൗണ്‍സിലും കേരള അഗ്രക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി ലക്ഷ്യമിടുന്നു. വെള്ളാങ്കല്ലൂരില്‍ തരിശായികിടന്നിരുന്ന കണ്ണപ്പത്ത് പുഷ്പാംഗദന്‍ എന്നയാളുടെ അരയേക്കര്‍ കൃഷിയിടത്തില്‍ കപ്പ കൃഷിയാരംഭിച്ചുകൊണ്ട് ജില്ലയില്‍ പദ്ധതിക്ക് തുടക്കമായി.തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയില്‍ പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ പങ്കാളികളാക്കുന്നതിന് ജോയിന്‍റ് കൗണ്‍സില്‍ കര്‍മ്മപദ്ധതി തയ്യാറാക്കി.ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ജില്ലയില്‍ പദ്ധതിയിട്ടിട്ടുള്ളത്.കൃഷി ചെയ്യാന്‍ തയ്യാറാകുന്ന ജീവനക്കാര്‍ക്ക് നിലമൊരുക്കിനല്‍കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍മാരും അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റുമാരും ഉള്‍പ്പെട്ട പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.സാമൂഹിക അകലം പാലിച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍,സഹകരണബാങ്ക് പ്രസിഡണ്ട് ഷാജി നക്കര എന്നിവര്‍ പങ്കെടുത്തു.ജോയിന്‍റ് കൗണ്‍സില്‍ ഭാരവാഹികളായ എ.എം നൗഷാദ്,കെ.ജെ.ക്ലീറ്റസ്, എം.കെ.ജിനീഷ്, കേരള അഗ്രിക്കള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികളായ എന്‍.വി.നന്ദകുമാര്‍,വി.സി.വിനോദ്,ടി.വി.വിജു,നാടന്‍ കിഴങ്ങുവിള സംരക്ഷകന്‍ വിനോദ് ഇടവന എന്നിവര്‍ നേതൃത്വം നല്‍കി

Advertisement