ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു

54

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും വാക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) പ്രവര്‍ത്തനം ആരംഭിച്ചു. കോറോണ രോഗികളുടെ സാമ്പിള്‍ സുരക്ഷിതമായി എടുക്കാന്‍ സാധിക്കും.ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും.എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം രൂപകല്പനചെയ്ത വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) രാജ്യമൊട്ടാകെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പ്രരംഭഘട്ടത്തില്‍ തന്നെ സംവിധാനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും എത്തിയിരിക്കുകയാണ്.വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികളെ എയര്‍ ആബുലന്‍സില്‍ സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്ന യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫറിന്റെയും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായാണ് ഈ സംവിധാനം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. രണ്ടു മിനിറ്റില്‍ താഴെ സമയംകൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വിസ്‌ക്. സാമൂഹ്യ വ്യാപനം നടന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അധികം നേരിടുന്ന ബുദ്ധിമുട്ട് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യൂപ്‌മെന്റ് കിറ്റുകളുടെ (പി പി ഇ) ദൗര്‍ലഭ്യമാണ്. ഇതിനുള്ള പരിഹാരമായാണ് വിസ്‌ക് എത്തുന്നത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു നിര്‍വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍,നഗരസഭ ഉദ്യോഗസ്ഥര്‍,ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും ഉടന്‍ തന്നെ ഇത്തരത്തിലുള്ള വിസ്‌ക് കിയോസ്‌ക് സ്ഥാപിക്കുമെന്ന് യുണിവേഴ്സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ ചെയര്‍മാന്‍ നിസാര്‍ അഷറഫ് അറിയിച്ചു.അണുവിമുക്തമായി തയ്യാറാക്കപ്പെട്ട വിസ്‌ക് കിയോസ്‌കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്നറ്റിക് വാതില്‍, എക്സോസ്റ്റ് ഫാന്‍, അള്‍ട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് വിസ്‌ക്കിലുള്ളത്. സാമ്പിള്‍ ശേഖരിക്കുന്ന വ്യക്തി കാബിനിലിരുന്നാണ് രോഗിയുടെ സാമ്പിളെടുക്കുക. ഇതിനായി കാബിനില്‍ ഘടിപ്പിച്ചിരിക്കുന്ന കൈയുറയാണ് ഉപയോഗിക്കുക. ഓരോ തവണ സാംപിള്‍ ശേഖരിച്ചശേഷവും കിയോസ്‌കില്‍ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. സാമ്പിള്‍ ശേഖരണത്തിനായി എത്തുന്ന ഓരോ ആളുകള്‍ക്കും ഓരോ പി.പി.ഇ. കിറ്റ് ധരിക്കണമെന്നാണു ചട്ടം. എന്നാല്‍, ആയിരം രൂപയോളം വരുന്ന പി.പി.ഇ. കിറ്റ് ഉപയോഗിച്ച് കളയുക എന്ന പ്രായോഗിക ബുദ്ധിമുട്ട് വിസ്‌ക്കിലൂടെ പരിഹരിക്കപ്പെടും. ഒരു സ്ഥലത്ത് കിയോസ്‌ക് താത്കാലികമായി സ്ഥാപിച്ച് വലിയതോതില്‍ സാമ്പിളുകള്‍ ശേഖരിക്കാനാവും.

Advertisement