പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണത്തില്‍ അന്താരാഷ്ട്ര അംഗീകാരം നേടി സെന്റ് ജോസഫ്‌സിലെ ഗവേഷകര്‍.

214

ഇരിങ്ങാലക്കുട :പ്രാണികളില്‍ നിന്നും മറ്റും സംക്രമിക്കുന്ന രോഗവാഹക വൈറസുകളില്‍ നിന്നും ജൈവസമ്പത്ത് തകര്‍ക്കാതെ തന്നെ പ്രതിരോധം തീര്‍ക്കുന്ന കണ്ടെത്തലുമായി സെന്റ് ജോസഫ്‌സ് കോളേജിലെ CDRL സെന്ററിലെ ഗവേഷകരുടെ പഠനം ശ്രദ്ധേയമാവുന്നു.CDRL ഡയറക്ടര്‍ ഡോ. ഇ .ന്‍ . അനീഷിനൊപ്പം അനൂപ്കുമാര്‍ എ.ന്‍ .എന്ന ഗവേഷകന്‍ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ജേണലായ ട്രോപ്പിക്കല്‍ ഇന്‍സെക്റ്റ് സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഡോ. ഇ എം അനീഷിനൊപ്പം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ ക്രൈസ്റ്റ് കോളേജ് സെന്ററില്‍ ഡോ. എ വി സുധികുമാറും അനൂപിന്റെ കോ ഗൈഡാണ്. UGCയുടെയും കേരള ജൈവ വൈവിധ്യബോര്‍ഡിന്റെയും ധനസഹായത്തോടെയാണ് പഠനം നടത്തിയത്.രോഗസംഹാരത്തിനായി നൂതനമായൊരു കോമ്പൗണ്ട് കണ്ടെത്തുന്നു എന്നതാണ് ഈ ഗവേഷണത്തിന്റെ സവിശേഷത. അതാകട്ടെ അശാസ്ത്രീയമായ കൊതുകു നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് കൃത്യമായ പ്രതിവിധിയായി മാറുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ചുരുങ്ങിയ ചെലവില്‍ കൊതുകു നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ നടത്താനാവുമെന്നത് ഇതിന്റെ സാദ്ധ്യതകളിലൊന്നാണ്. പശ്ചിമഘട്ടത്തില്‍ നിന്നുള്ള മൂന്നുതരം ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുത്തത്. ഈ രാസഘടകങ്ങള്‍ കൊതുകിനെ എളുപ്പത്തില്‍ സംഹരിക്കുന്നതായും ഒപ്പം ചുറ്റുപാടുമുള്ള ജൈവ വൈവിധ്യത്തിന് പരിക്കേല്‍പിക്കാതെ സംരക്ഷിക്കപ്പെടുന്നതായും അനൂപ് കണ്ടെത്തി.പരിസ്ഥിതിയെ നശിപ്പിക്കാതെ നിലനിര്‍ത്തുന്നതില്‍ ഈ ഗവേഷണം ശാസ്ത്ര മേഖലയുടെ ഗതി നിര്‍ണ്ണയിക്കും.രണ്ടു രീതികളില്‍ കൊതുകു നിര്‍മ്മാര്‍ജ്ജനത്തിന് സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്ന അനൂപ് വയനാട് സ്വദേശിയാണ്.പാരമ്പര്യ വൈദ്യം കൈകാര്യം ചെയ്തിരുന്ന ഒരു കുടുംബത്തിലെ പുതുതലമുറ കൂടിയായ അനൂപ് എന്ന ശാസ്ത്രജ്ഞന്‍ പശ്ചിമഘട്ടത്തിന്റെ ജൈവസമ്പത്തു സംരക്ഷിക്കുന്നതില്‍ സദാ ശ്രദ്ധാലുവാണ്. വിപണി മൂല്യം കൂടി ഉയര്‍ത്തിക്കാട്ടുന്ന ഈ കണ്ടെത്തല്‍ സെന്റ് ജോസഫ്‌സിന്റെ തലയെടുപ്പുയര്‍ത്തുന്നു എന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ് . ആര്‍ ഇസബെല്‍ പറഞ്ഞു.

Advertisement