പ്രളയാതിജീവനത്തിനായി അഞ്ചേമുക്കാല്‍ ലക്ഷംരൂപയുടെ സാധനസാമഗ്രികള്‍ നിലമ്പൂരിലേക്ക്

324

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ 50 മണിക്കൂര്‍ കൊണ്ട് സമാഹരിച്ച അഞ്ചേമുക്കാല്‍ ലക്ഷം രൂപയുടെ വിവിധ ആവശ്യവസ്തുക്കള്‍ അടങ്ങിയ ട്രക്കും ടെമ്പോട്രാവലറും ഞായറാഴ്ച രാവിലെ 6 മണിക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ടു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് ഷാഹുവിന്റെ നേതൃത്വത്തില്‍ ലോഡ് ചെയ്ത വാഹനം ഞായറാഴ്ച രാവിലെ കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ.ഫ്ളാഗ് ഓഫ് ചെയ്തു. ആദിവാസി കോളനികള്‍ ടെന്റ് അടിക്കുന്നതിനുള്ള സാധനസാമഗ്രികള്‍, ടാര്‍പായ, നൂറുക്കണക്കിന് സാരികള്‍ ,ചെരുപ്പുകള്‍ ,രണ്ടായിരത്തോളം ഡയഫര്‍ ,സ്റ്റില്‍ പാത്രങ്ങള്‍ തുടങ്ങി നാല്പതോളം ആവശ്യവസ്തുക്കള്‍ അടങ്ങിയ സാധനസമഗ്രികളാണ് ട്രെക്കില്‍ നിലമ്പൂരിലെത്തിക്കുന്നത്. നിലമ്പൂരിലെ താലൂക്ക് ഓഫീസ് വഴിയാണ് സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത്. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, സുഭാഷ്.കെ.എന്‍, ഷൈജു തെയ്യശ്ശേരി, ഷെറിന്‍ അഹമ്മദ്, ഷാജിമാസ്റ്റര്‍, മനോജ് വലിയപറമ്പില്‍, ജ്യോതിസ്സ് കോളേജിലെ എന്‍.എസ് എസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജ്ജ് സമാഹരിച്ച സാധനസാമഗ്രികള്‍ വഹിച്ചു കൊണ്ടുള്ള ആദ്യ ട്രക്കാണ് ഫാ.ജോണ്‍ പാലിയേക്കര ഫ്ളാഗ് ഓഫ് ചെയ്തു.
നിലമ്പൂരില്‍ എത്തിയ സാധനസാമഗ്രികള്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ വച്ച് തഹസീല്‍ദാര്‍ സി.വി.മുരളീധരന്‍ ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ടി.എന്‍ വിജയന്‍ ,ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജഗോപാലന്‍ എന്നിവര്‍ ഇരിങ്ങാലക്കുടയുടെ നന്മയുടെ പ്രതീകമായ അഞ്ചേമുക്കാല്‍ ലക്ഷം രൂപയുടെ 40 ഇനങ്ങളില്‍പ്പെട്ട ആവശ്യവസ്തുക്കള്‍ ഏറ്റുവാങ്ങി.

Advertisement