കെ.എല്‍.ഡി.സി കനാല്‍ തകര്‍ന്ന സ്ഥലം കെ.യു.അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

305

ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന് സമീപം കെ.എല്‍.ഡി.സി യുടെ എം.എം കനാലിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞു തകര്‍ന്ന ഭാഗങ്ങള്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പെയ്ത കനത്ത മഴയില്‍ കനാലിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായതിനെ തുടര്‍ന്നാണ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വലതുകരയില്‍ നൂറ് മീറ്ററോളം ഭാഗം ഇടിഞ്ഞ് പോയത്.കഴിഞ്ഞ പ്രളയകാലത്തും കനാലിന് ഇരുകരകളും വന്‍തോതില്‍ ഇടിഞ്ഞു പോയിരുന്നു. പാലത്തിന് കിഴക്കും, പടിഞ്ഞാറും ഇരുകരകളിലൂടെയുള്ള മുനിസിപ്പാലിറ്റി റോഡിനോട് ചേര്‍ന്ന് ടാര്‍ ചെയ്ത ഭാഗം വരെ കരയിടിഞ്ഞിട്ടുള്ളത് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭീഷണിയാണ്.അപകട സാധ്യതയും, ദുരന്തവും ഒഴിവാക്കുന്നതിന് ഇരുകരകള്‍ വഴിയുള്ള കാര്‍ ഉള്‍പ്പെടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു കൊണ്ട് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ എം.എല്‍.എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘റീബില്‍ഡ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി അടിയന്തിരമായി പാലത്തിനിരുവശങ്ങളിലെയും സംരക്ഷണഭിത്തികള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാനും കെ.എല്‍.ഡി.സി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. പൊതുപ്രവര്‍ത്തകരായ എം.ബി.രാജു, പി.എസ്.വിശ്വംഭരന്‍, കെ.എം.മോഹനന്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.

Advertisement