കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു

584

ഇരിങ്ങാലക്കുട: ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തീട്ടും കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കും അപകടങ്ങളുമാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കാന്‍ കാരണം. രണ്ട് വര്‍ഷം മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തീട്ടും ഇതുവരേയും മാറ്റാത്ത മാപ്രാണം, തേലപ്പിള്ളി സ്റ്റോപ്പുകളടക്കം നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റോപ്പുകളാണ് ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി പോലീസ് മാറ്റി സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പല സ്ഥലത്തും സ്വന്തം ചിലവില്‍ പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. തൃശ്ശൂര്‍ ഭാഗത്തേയ്ക്കുള്ള മാപ്രാണം സെന്ററിലെ സ്റ്റോപ്പ് ബ്ലോക്ക് റോഡിനടുത്തുള്ള ഹോട്ടലിന് മുന്നിലേക്കും ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ സ്റ്റാന്റിലേക്കുള്ള സ്റ്റോപ്പ് അല്‍പം മുന്നോട്ട് നീക്കിയും ഠാണവിലെ കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പ് ബിഷപ്പ് ഹൗസിന് മുന്നിലേക്കും ഠാണ- പൂതകുളത്തിന് മുന്നില്‍ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റോഡിലേയ്ക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ കയറ്റി നിറുത്തുന്നത് ഒഴിവാക്കാന്‍ ബൈപ്പാസ് റോഡിലേയ്ക്കുമാണ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ പോലീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ സ്റ്റോപ്പുമാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

 

Advertisement