മാതൃകയാക്കാം ഈ കാരുണ്യ പദ്ധതിയെ ,സ്വപ്ന ഭവനപദ്ധതി പൂവണിയുവാന്‍ സിഎല്‍സി അംഗങ്ങള്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി പണം സ്വരൂപിച്ചു നല്‍കി

287

 

ഇരിങ്ങാലക്കുട: ഒരു തുകയും ചെറുതല്ലെന്നും പാഴ്്്വസ്തുക്കള്‍ പാഴാക്കി കളയേണ്ടവയല്ലെന്നും മനസിലാക്കി അവ ശേഖരിച്ച് കാരുണ്യപ്രവര്‍ത്തനം സാക്ഷാത്കരിക്കുകയായിരുന്നു കത്തീഡ്രല്‍ സിഎല്‍സി അംഗങ്ങള്‍. ആക്രി പെറുക്കി വിറ്റ് അതില്‍നിന്ന് കിട്ടിയ രണ്ട് ലക്ഷത്തോളം തുകയാണ് കത്തീഡ്രല്‍ ഇടവകയുടെ കാരുണ്യപദ്ധതിയ്ക്ക് ഇവര്‍ നല്‍കിയത്. കാരുണ്യ ഭവനപദ്ധതിക്ക് കത്തീഡ്രല്‍ ഇടവക തുടക്കം കുറിച്ചപ്പോള്‍ത്തന്നെ സ്വപ്നഭവനം പാഴ്്്വസ്തുക്കളിലൂടെ എന്ന പദ്ധതിക്കു സിഎല്‍സിയും തുടക്കം കുറിക്കുകയായിരുന്നു.
2017 ഗാന്ധിജയന്തി ദിനത്തിലായിരുന്നു ഈ പദ്ധതിയുടെ തുടക്കം. ഓരോ മുടക്കു ദിവസങ്ങളിലും ഇടവകയിലെ രണ്ടോ മൂന്നോ കുടുംബ യൂണിറ്റുകളിലേക്ക് സിഎല്‍സി പ്രവര്‍ത്തകര്‍ ആക്രിസാധനങ്ങളുടെ ശേഖരണത്തിനായി ഇറങ്ങും. സന്ധ്യവരെ സാധനങ്ങള്‍ ശേഖരിക്കും. ആര്‍ക്കും വേണ്ടാത്ത ആക്രി സാധനങ്ങളായ പഴയ പ്ലാസ്റ്റിക്കുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, വീടുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിച്ച പാഴ്വസ്തുക്കള്‍, പത്രം, പഴയ ടിവി, സൈക്കിള്‍, ഇരുമ്പ് എന്നിവ വീടുകളില്‍നിന്നും ശേഖരിക്കും. ഇവ ചാക്കിലാക്കി ആക്രിക്കടയില്‍ വില്പന നടത്തും. ഒഴിവു നേരങ്ങളില്‍ ടിവിയോടും കമ്പ്യൂട്ടറിനോടും സുല്ല് പറഞ്ഞാണ് പാവങ്ങളെ സഹായിക്കുന്നതിനായി ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ ഇവരെത്തിയത് ഇടവകയിലെ 66 കുടുംബ യൂണിറ്റുകളിലായി കിടക്കുന്ന 3400 വീടുകളിലും സിഎല്‍സി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വളരെ താത്പര്യത്തോടും നല്ല ഉദ്ദേശത്തോടുമാണ് വീട്ടുക്കാരും നാട്ടുക്കാരും ഈ പദ്ധതിയെ പ്രോത്സാഹിപ്പിച്ചത്. ശേഖരിച്ച ആക്രി സാധനങ്ങള്‍ വിറ്റ ലഭിച്ച തുക മുഴുവനായും ഇടവകയുടെ കാരുണ്യ ഭവനപദ്ധതിയ്ക്ക് നല്‍കി. 190477 രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്്്് സിഎല്‍സി പ്രസിഡന്റ് നോഷിന്‍ പൗലോസ്, കണ്‍വീനര്‍മാരായ വിമല്‍ ജോഷി, പോള്‍ പിയൂസ്, റോസ് മരിയ എന്നിവരാണു ഈ തുക കൈമാറിയത്.

 

Advertisement