മോട്ടോര്‍ വാഹന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രതിതീയില്‍

1165

ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി 12ന് തുടങ്ങി.ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് നിന്ന് രാവിലെ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ പ്രകടനം നടത്തി.ബസ്സ് സ്റ്റാന്റില്‍ സമാപിച്ച പ്രകടനത്തിന് ശേഷം പൊതുയോഗത്തില്‍ റഷീദ് കാറളംഅദ്ധ്യക്ഷത വഹിച്ചു.പി വി സത്യന്‍,കെ നന്ദനന്‍,അജയന്‍,ഷാഫി,വി ടി ബിനോയ്,പോള്‍ കരുമാലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.പണിമുടക്ക് പൊതുവേ ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സികളും മറ്റ് ടാക്‌സി വാഹനങ്ങളും ഒന്നും നിരത്തിലിറങ്ങിയില്ല. എംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ കൂടി ഇന്ന് പണിമുടക്കിയതോടെ നഗരം പരിപൂര്‍ണമായി സ്തംഭിക്കുകയായിരുന്നു.ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പുറമേ കെഎസ്ആര്‍ടിസി കൂടി സര്‍വീസ് നടത്തില്ലെന്ന് ഉറപ്പായതോടെ നഗരപ്രദേശങ്ങളില്‍ വ്യാപാര സ്ഥാനങ്ങളും തുറന്നില്ല. ഇതോടെയാണ് നാടും നഗരവും നിശ്ചലമായത്.ഹോട്ടലുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ക്ക് പോലും അവധി നല്‍കിയ സ്ഥിതിയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിലയും കുറവാണ്. ഫലത്തില്‍ വാഹന പണിമുടക്കാണ് നടക്കുന്നതെങ്കിലും ഹര്‍ത്താലിന് സമാനമാണ് സ്ഥിതി.

Advertisement