ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷന്റെ കൈവശമിരുന്ന കച്ചേരി വളപ്പിലെ കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ കിട്ടി.

491

ഇരിങ്ങാലക്കുട :ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും MACT യുമായും വര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കിട്ടി. 2008-ല്‍ ഇരിങ്ങാലക്കുട കോടതി അതിന്റെ 125-ാം വാര്‍ഷികം കൊണ്ടാടി. ഇപ്പോള്‍ 135 വര്‍ഷം ആയി ടൗണിലെ കച്ചേരിവളപ്പില്‍ കോടതികളും ഒപ്പം തെക്കു പടിഞ്ഞാറു മൂലയില്‍ ബാര്‍ അസോസിയേഷന്‍ കെട്ടിടവും പ്രവര്‍ത്തിക്കുന്നു. 1993-ല്‍ ഇരിങ്ങാലക്കുടയില്‍ MACT കോടതി സ്ഥാപിതമായപ്പോള്‍ അതിനായി ബാര്‍ അസോസിയേഷന്‍ കെട്ടിടം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരു വ്യാഴവട്ടക്കാലം പ്രവര്‍ത്തിച്ച MACT 2006-ല്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിസ്ഥാപിച്ചു. ഇന്നത്തെ സുപ്രീംകോടതി ജഡ്ജ് (അന്ന് തൃശൂര്‍ ജില്ലക്കുമേല്‍ സൂപ്പര്‍വൈസറി അധികാരം വഹിച്ച ) ജസ്റ്റിസ് കുരിയന്‍ ജോസഫ്, അന്നത്തെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നവരുടെ ഉത്തരവിന്‍പടി വീണ്ടും പ്രസ്തുത കെട്ടിടത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ഭൂരിപക്ഷം കോടതികളും അഭിഭാഷകരും സിവില്‍സ്റ്റേഷന്‍ പരിസരത്താരംഭിച്ച കോര്‍ട്ട് കോംപ്ലക്‌സില്‍ വക്കീലന്മാര്‍ സ്വന്തം ചിലവില്‍ പണിത ബാര്‍ അസോസിയേഷനിലേക്ക് മാറി.എന്നാല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകരും സമീപത്ത് ഓഫീസുള്ളവരുമാണ് കച്ചേരിവളപ്പിലെ കെട്ടിടം ഉപയോഗിച്ചത്. കൂടല്‍മാണിക്യം ദേവസ്യത്തിന്റെ പുതിയ ഭരണസമിതി കച്ചേരി വളപ്പിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കൈവശമെടുത്ത് വാടകക്ക് നല്‍കി. ബാര്‍ അസോസിയേഷനുമായി സംസാരിച്ച് പ്രസ്തുത കെട്ടിടം ഒഴിഞ്ഞു വാങ്ങാനും മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുവോളം വക്കീലന്മാര്‍ക്കാരിക്കാന്‍ രണ്ടു മുറികള്‍ സജ്ജമാക്കുകയും ചെയ്തു.ശനിയാഴ്ച രാവിലെ കച്ചേരി വളപ്പില്‍ വച്ചു നടന്ന ചടങ്ങില്‍ ഒഴിയുന്ന കെട്ടിടത്തിന്റെ താക്കോല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം സി ചന്ദ്രഹാസന്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന് കൈമാറി.

Advertisement