ദുരിതകയത്തിലും സേവനത്തിന് മാതൃകയായി നിമിഷയും പ്രജീഷയും.

801
ഇരിങ്ങാലക്കുട: ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് ഇരിങ്ങാലക്കുട എടക്കുളം സ്വദേശിനികളായ നിമിഷയും പ്രജീഷയും. ഏഴുവര്‍ഷമായി മസ്തിഷ്‌ക്കത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇളയിടത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കണിയുടെ മക്കളാണ്  24 കാരിയായ നിമിഷയും 21കാരിയായ പ്രജീഷയും. തങ്ങളുടെ ദുരിതങ്ങള്‍ക്കിടയില്‍ അമ്മയുടെ അസുഖം ചികിത്സിക്കാനുള്ള പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍  ഡോക്ടര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സേവാഭാരതി മെഡിസെല്‍ തങ്കമണിക്കും കുടുംബത്തിനും താങ്ങായി എത്തിയത്. തുടര്‍ന്ന് തങ്കമണിയുടെ ചികിത്സ സേവാഭാരതി മെഡിസെല്‍ ഏറ്റെടുത്തു. ഇവരുടെ ദുരിത പര്‍വ്വം സമാന മനസ്സുകളിലേക്ക് സേവാഭാരതി എത്തിച്ചതോടെ പലയിടത്തു നിന്നും ചെറിയ സഹായങ്ങള്‍ കിട്ടിതുടങ്ങി. ഏഴുവര്‍ഷം രോഗത്തോടു പടവെട്ടിയ തങ്കമണി കഴിഞ്ഞ ഏപ്രിലില്‍  മരണമടഞ്ഞു. തങ്കമണി മരിക്കുന്നതിന് തൊട്ടു മുമ്പ്  ചികിത്സ ചിലവിലേക്ക്  ഒരാള്‍  നല്‍കിയ മുപ്പതിനായിരം രൂപ സേവിതരിലും സേവന മനോഭാവം വളര്‍ത്തിയ സേവാഭാരതിക്ക് സമാന ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലേക്കായി സമര്‍പ്പിക്കുകയായിരുന്നു.
ചോര്‍ന്നൊലിക്കുന്ന കൊച്ചു കൂരയിലാണ് ഇപ്പോഴും അവര്‍ താമസിക്കുന്നത്. വീട് നന്നാക്കാന്‍ പോലും ശ്രമിക്കാതെ തുക സേവാഭാരതിക്ക് സമര്‍പ്പിച്ചതില്‍ സേവനം ലഭിച്ച അവരുടെ ഉള്ളില്‍  സേവനത്തിന്റെ സന്ദേശം  സേവാഭാരതിക്ക് എത്തിക്കാനായി എന്നുള്ളതിന്റെ തെളിവാണെന്ന് തുക ഏറ്റുവാങ്ങി കൊണ്ട് മെഡിസെല്‍ അംഗവും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗം ഡോക്ടറുമായ ഷാജി കെ.കെ. പറഞ്ഞു.
സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രസിഡണ്ട് നളിന്‍ എസ് മേനോന്‍, മെഡിസെല്‍ പ്രസിഡണ്ട് വി.മോഹന്‍ദാസ്, രക്ഷാധികാരി ഭാസ്‌ക്കരന്‍ പറമ്പിക്കാട്ടില്‍, ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍,  സെക്രട്ടറി രവീന്ദ്രന്‍ കണ്ണൂര്‍, മൈ ഐ ജെ കെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രസിഡണ്ട് ഹരിനാഥ് കൊറ്റായില്‍ എന്നിവര്‍ പ്രസംഗിച്ചു. സേവാഭാരതി ജനറല്‍ സെക്രട്ടറി പി.ഹരിദാസ് സ്വാഗതവും ഭാഗ്യലത ടീച്ചര്‍ നന്ദിയും പറഞ്ഞു.
Advertisement