ഇരിങ്ങാലക്കുട നഗരസഭയിലെ കോണ്‍ഗ്രസ്സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി സ്ഥാനത്തിനായി രാജീ ഭീഷണി.

929

ഇരിങ്ങാലക്കുട : നഗരസഭയിലെ യു. ഡി. എഫ്. സ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്മാര്‍, കോണ്‍ഗ്രസ്സംഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിക്കൊരുങ്ങുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു എന്നിവരോടാണ് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗമായ കോണ്‍ഗ്രസ്സ് അംഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടി നേത്യത്വം രാജി വക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നറിയുന്നു. ഈ അംഗത്തിന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആവശ്യവുമായാണ് പാര്‍ട്ടി നേത്യത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുള്ളത്. നഗരസഭയില്‍ യു. ഡി. എഫിന് 19, എല്‍. ഡി. എഫിന് 19, ബി. ജെ. പിക്ക് 3 എന്നതാണ് കക്ഷിനില. ഒറ്റക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ കൗണ്‍സിലിന്റെ ആരംഭത്തില്‍ ഭാരവാഹികളായവര്‍ അഞ്ചു വര്‍ഷം തുടരട്ടെയെന്നായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടിയിലെ ധാരണ. എന്നാല്‍ സ്ഥാനം ആവശ്യപ്പെടുന്ന അംഗം തന്റെ ബൂത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത്് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞതോടെയാണ് കോണ്‍ഗ്രസ്സ് നേത്യത്വം സമ്മര്‍ദ്ദത്തിലായത്. അംഗം കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചാല്‍ ജില്ലയില്‍ തന്നെ അധികാരത്തിലിരിക്കുന്ന എക നഗരസഭ നഷ്ടപ്പെടുമെന്നതാണ് കോണ്‍ഗ്രസ്സ് നേത്യത്വത്തെ അലോസരപ്പെടുത്തുന്നത്. അഡ്വ വി. സി. വര്‍ഗീസും, എം. ആര്‍. ഷാജുവും കോണ്‍ഗ്രസ്സില്‍ എ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. എ. വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഒരംഗത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് രാജിവക്കുവാന്‍ പാര്‍ട്ടി നേത്യത്വത്തിന് ആവശ്യപ്പെടേണ്ടി വന്നതും. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പു നടന്ന ദിവസം ഈ അംഗം വിദേശ പര്യടനത്തിലായതിനാല്‍ അന്ന് യു. ഡി. എഫിനെ പ്രതിനിധികരിച്ച അഡ്വ വി. സി. വര്‍ഗീസ് നറുക്കെടുപ്പിലൂടെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിദേശ പര്യടനത്തിന് പോയ അംഗത്തിനു വേണ്ടി സ്റ്റാന്‍ഡിങ്ങ് കമ്മറ്റികളില്‍ സ്ഥാന ചലനം വരുത്തുന്നതിനെതിരെ എ. വിഭാഗം അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്. അതേ സമയം ഐ വിഭാഗത്തിന്റെ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം പി. എ. അബ്ദുള്‍ ബഷീര്‍ തുടരുകയാണന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ തന്നെ അധികാരത്തിലിരിക്കുന്ന ഏക നഗരസഭയിലെ ഭരണം നഷ്ടപ്പെടാതിരിക്കുന്നതിനാണ് പാര്‍ട്ടി വിടുമെന്ന കോണ്‍ഗ്രസ്സ് അംഗത്തിന്റെ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി നേത്യത്വത്തിന് വഴങ്ങേണ്ടി വന്നത്

Advertisement