ആര്‍.ഡി.ഒ ഓഫീസ് :  സര്‍ക്കാര്‍പൂര്‍ത്തിയാക്കിയത് മാതൃകാപരമായ നടപടികള്‍ –  ജോയിന്റ് കൗണ്‍സില്‍

814
ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യൂഡിവിഷന്‍ രൂപീകരിച്ചുകിട്ടാന്‍ ദശാബ്ദങ്ങളുടെ കാത്തിരിപ്പുണ്ടായെങ്കിലും പ്രഖ്യാപനശേഷം ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് റെക്കോര്‍ഡ് വേഗത്തിലും മാതൃകാപരമായ നടപടികളിലൂടേയുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു.2017-18 ലെ ബജറ്റ് നിര്‍ദ്ദേശമായാണ് ജില്ലയില്‍ രണ്ടാമതൊരു റവന്യൂ ഡിവിഷന്‍ പ്രഖ്യാപിക്കപ്പെട്ടത്.എന്നാല്‍ ആസ്ഥാനം പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. ജില്ലയിലെ പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ ജില്ലാ ഓഫീസുകളും കോടതികളും പോലീസ് സംവിധാനങ്ങളുമെല്ലാം ഇരിങ്ങാലക്കുടയിലായതിനാല്‍ സ്വാഭാവികമായും റവന്യുഡിവിഷനും ഇരിങ്ങാലക്കുടയില്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.എന്നാല്‍ ജില്ലയിലെ മലയോര,തീരദേശമേഖലകള്‍ റവന്യൂഡിവിഷനുവേണ്ടി ശ്രമമാരംഭിച്ചത് ഡിവിഷന്‍ ആസ്ഥാനം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചു. എന്നാല്‍ പണിപൂര്‍ത്തിയായ ഓഫീസ്‌കെട്ടിടവും തീരദേശ മലയോരമേഖലകളുടെ മധ്യഭാഗമെന്നതും ഇരിങ്ങാലക്കുടയെ തുണച്ചു.കഴിഞ്ഞ ഫെബ്രുവരി മാസം ആദ്യത്തില്‍ ജില്ലയിലെ രണ്ടാമത്തെ റവന്യു ഡിവിഷന്‍ ആസ്ഥാനം ഇരിങ്ങാലക്കുടയായി പ്രഖ്യാപിക്കപ്പെട്ടു.തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
മാര്‍ച്ച് മാസത്തില്‍ തന്നെ ഡിവിഷന്റെ അധികാരപരിധി മുകുന്ദപുരം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ താലൂക്കുകളാണെന്ന് നിശ്ചയിച്ചു ത്തരവിറക്കി.തൃശ്ശൂര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ഡോ.എം.സി.റെജിനെ ആര്‍.ഡി.ഒ ആയി നിയമിച്ച് ഓഫീസ് രൂപീകരണം വേഗത്തിലാക്കി. ഇരുപത്തിനാല് തസ്തികകളും സൃഷിടിച്ചു.പതിവില്‍ നിന്നും വ്യത്യസ്ഥമായി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരുടെ തസ്തികകള്‍ ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ചു.പ്രൊമോഷന്‍ തസ്തികകളിലെല്ലാം നിയമനം  വകുപ്പിന് പെട്ടെന്ന് നടത്താനായി.മാര്‍ച്ചുമാസത്തില്‍ കാലാവധി തീരുമായിരുന്ന എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നുതന്നെ റവന്യുഡിവിഷന്‍ ഓഫീസിലേക്കനുവദിച്ച ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ നിയമനശുപാര്‍ശ നേടിയെടുക്കാനായത്‌ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ വിജയമായി. ഇവരുടെ നിയമനശുപാര്‍ശകള്‍ മെയ് 25 ന് ജില്ലാകളക്ടര്‍ അംഗീകരിച്ചതോടെ മുഴുവന്‍ ജീവനക്കാരേയും നിയമിച്ചാണ് റവന്യൂ ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനക്ഷമമാകുന്നത്‌.
മറ്റ് ഓഫീസുകളില്‍ നിന്നും ജീവനക്കാരെ ജോലിക്രമീകരണ വ്യവസ്ഥയില്‍ നിയമിച്ച് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന മുന്‍കാലരീതികള്‍ പിന്തുടരാത്തത് അഭിനന്ദനാര്‍ഹമാണെന്ന് റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷനും (കെ.ആര്‍.ഡി.എസ്.എ) അഭിപ്രായപ്പെട്ടു.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജീല്ലയില്‍ ഓഫീസ് കെട്ടിടം മാത്രം അനുവദിച്ച മുപ്ലിയം പോലുള്ള വില്ലേജ് ഓഫീസുകളില്‍ തസ്തിക അനുവദിക്കുന്നതിനായി റവന്യുമന്ത്രിക്ക  നിവേദനം നല്‍കുമെന്നും ജില്ലയിലെ കല്ലൂര്‍-തൃക്കൂര്‍, പേരാമ്പ്ര-പോട്ട-ചാലക്കുടി പോലുള്ള ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയതസ്തികകളോടെ പുതിയഓഫീസ് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍  മുമ്പാകെ അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Advertisement