അനധികൃതമായി ഭൂമി കൈമാറ്റം മുന്‍ ജില്ലാകളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

523

ഇരിങ്ങാലക്കുട : ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ സ്വകാര്യ വ്യക്തിക്ക് കൈമാറിയതിനെതിരെ കുഴിക്കാട്ടുകോണം സ്വദേശി അനൂപ് കെ.വി. ബോധിപ്പിച്ച ഹര്‍ജിയിലാണ് തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി.യോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുന്‍ ജില്ലാ കളക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍, മാടായിക്കോണം വില്ലേജ് ഓഫീസര്‍ എന്നിവരുള്‍പ്പടെയുള്ളവരുടെ ഒത്താശയോടെയാണ് ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ബോട്ട് ഇന്‍ ലാന്റ് ആണെന്ന് കാണിച്ച് കൈമാറിയത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ഉദ്യോഗസ്ഥര്‍ അവിഹിത സ്വാധീനത്തിന് വഴങ്ങി സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒരു കാരണവശാലും തിരിച്ചുനല്‍കുവാന്‍ പാടില്ല. എന്നാല്‍ അത് കൈമാറ്റം ചെയ്തിരിക്കുന്നത് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിലയിലും വളരെ കുറച്ചാണ്. ഇതുമൂലം സര്‍ക്കാറിന് കോടി കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി നഷ്ടപ്പെടുകയായിരുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിന്നും മണ്ണെടുക്കാന്‍ പാടില്ലെന്നിരിക്കെ ഈ ഭൂമിയില്‍ നിന്നും സ്വകാര്യ വ്യക്തി മണ്ണെടുത്ത് വില്‍ക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെ തെറ്റുദ്ധരിപ്പിച്ച് സമ്പാദിച്ച അനുമതി പ്രകാരം അനുവദിച്ചതില്‍ കൂടുതല്‍ മണ്ണെടുത്ത് വിറ്റതിനെതിരെ ഇയാള്‍ക്കെതിരെ ജിയോളജി വകുപ്പ് കേസെടുത്തതും നിലവിലുണ്ട്. കൈമാറിയ ഭൂമിക്ക് കമ്പോള വില സെന്റിന് മൂന്ന് ലക്ഷമാണ്. അതുപ്രകാരം മൂന്ന് കോടി രൂപ വിലമധിക്കുന്ന ഭൂമിയാണ് ബോട്ട് ഇന്‍ ലാന്റ് ഭൂമിയെന്ന പേരില്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ സ്വകാര്യവ്യക്തിക്ക് നല്‍കിയത്. ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളില്‍ നിന്നും സമ്പാദിച്ച രേഖകളില്‍ നിന്നാണ് ഭൂവുടമകളും ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഡാലോചന നടത്തി ചെയ്ത ഈ അഴിമതിയെ കുറിച്ച് മനസിലാക്കിയത്. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ഭാഗത്തുനിന്നുള്ള വിശദമായ വാദം കേട്ട കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കേസ് വിജിലന്‍സ് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്റ്റ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി വകുപ്പ് പ്രകാരവും കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

Advertisement