ഹിമാലയത്തില്‍ നിന്നും വെള്ളക്കറുപ്പന്‍ മേടുതപ്പിയെത്തി നമ്മുടെ കോള്‍പ്പാടങ്ങളിലേയ്ക്ക്

876

തൊമ്മാന: അപൂര്‍വ്വയിനത്തില്‍പ്പെട്ട വെള്ളക്കറുപ്പന്‍ മേടുതപ്പി എന്ന പക്ഷിയെ കോളില്‍ കണ്ടെത്തി. വെള്ളയും കറുപ്പും ഒപ്പത്തിനൊപ്പമായതിനാലാണ് പക്ഷിയെ വെള്ളക്കറുപ്പന്‍ മേടുതപ്പിയെന്ന് പേരിട്ട് വിളിച്ചത്. കാലിന്റെ ഭാഗം വെള്ള, ചിറകുകള്‍ എണ്ണക്കറുപ്പ്, കണ്ണുകള്‍ തിളങ്ങുന്ന മഞ്ഞ, പരുന്തുകളിലെ സുന്ദരന്മാര്‍ എന്നും വിളിപ്പേരുള്ള വെള്ളക്കറുപ്പന്‍ മേടുതപ്പി കോന്തിപുലം തൊമ്മാന കോള്‍പ്പാടത്തിലെത്തിയത് കൗതുകക്കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് പക്ഷിനിരീക്ഷകരായ മനോജ് കരിങ്ങാമഠത്തിലും നിഖില്‍കൃഷ്ണയും കോള്‍മേഖലയില്‍പ്പെട്ട തൊമ്മാന പാടശേഖരത്ത് ആണ്‍വര്‍ഗ്ഗത്തില്‍പ്പെട്ട വെള്ളക്കറുപ്പന്‍ മേടുതപ്പിയെ കണ്ടെത്തിയത്. ദേശാടനപക്ഷിയായ വെള്ളക്കറുപ്പന്‍ വടക്കു കിഴക്കന്‍ ചൈന മുതല്‍ വടക്കന്‍ കൊറിയ വരെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് ദേശാടനം നടത്തുന്നത്. 45സെ.മീ. നീളവും 115 സെ.മീ. ചിറകു വിരിപ്പുമുള്ള ഈ പക്ഷി നെല്‍പ്പാടങ്ങളിലും ചതുപ്പിലുമാണ് ഇര തേടുക. ഹിമാലയത്തില്‍ അതിശൈത്യമാകുമ്പോള്‍ പക്ഷി ദേശാടനത്തിനായി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പറക്കുന്നു. ഇതിനു മുമ്പ് ഒമ്പത് തവണ മാത്രമാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. പൈഡ് ഹാരിയര്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവടങ്ങളിലെല്ലാം ഇവ ദേശാടനത്തിന്റെ ഭാഗമായി എത്താറുണ്ട്.

Advertisement