ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ വടക്കേക്കര തറവാട് സ്ഥലം നവീകരിക്കുന്നു.

833

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറി കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കുന്നന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കം ജനിച്ചുവളര്‍ന്ന മണ്ണ് തൃപ്പടിദാനമായി കൂടല്‍മാണിക്യം ദേവസ്വത്തിന് നല്‍കിയിട്ട് നോക്കാനാളില്ലാതെ നാശോന്മുഖമായി പോകുന്നതായി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് സ്ഥലം നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം സ്വീകരിച്ചത്.ശനിയാഴ്ച്ച രാവിലെ ജെ സി ബി ഉപയോഗിച്ച് സ്ഥലത്തേ കാടും പടലവും നീക്കം ചെയ്തു.കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് പരമ്പാഗത രീതിയില്‍ ട്രസ് വര്‍ക്ക് ചെയ്ത് ഓഡിറ്റോറിയമാക്കി മാറ്റാനാണ് ദേവസ്വം ഉദേശിക്കുന്നത്.വാഹനപാര്‍ക്കിംങ്ങ് നടത്തുന്നതിനും ഉപയോഗമാകുന്ന രീതിയിലാകും നവീകരണം നടത്തുക.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ പറമ്പായിരുന്നു ഇത്. ദേവസ്വം തിരിഞ്ഞ നോക്കാത്തെ കിടന്നിരുന്ന ഇവിടം കാടുകൊണ്ട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയായിരുന്നു.അറ്റ്‌ലസ് ജ്വല്ലറി രാമചന്ദ്രന്റെ അച്ഛന്‍ കമലാകരമേനോന്‍, ജ്യേഷ്ഠന്‍ കരുണാകരമേനോന്‍, ഇവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായിരുന്ന വടക്കേക്കര ജാനകിയമ്മ, അവരുടെ മകള്‍ തൃശ്ശൂര്‍ ഡി.ഇ.ഒ ആയിരുന്ന വടക്കേക്കര രുഗ്മിണിയമ്മ, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വനിത കൗണ്‍സിലറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ബിഎ,ബിഎല്‍ പാസായി വനിതാ വക്കീലുമായ വടക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം ഈ തറവാട്ടുമണ്ണില്‍ ലയിച്ചുപോയിട്ടുള്ളവരാണ്. അവസാനകാലത്ത് വടക്കേക്കര ജാനകിയമ്മ 60 സെന്റ് ഭൂമി ശ്രീകൂടല്‍മാണിക്യസ്വാമിക്ക് ആധാരം എഴുതി തൃപ്പടിദാനം ചെയ്ത ഭൂമിയാണ് ഇന്ന് ദേവസ്വത്തിന്റെ കൈവശമുള്ളത്.അന്ന് നല്‍കിയ കരാര്‍ പ്രകാരം തൃപ്പടിദാനത്തിന്റെ വാര്‍ഷിക ദിവസം ക്ഷേത്രത്തില്‍ എത്തുന്ന കുടുംബാംഗത്തിന് നേദിച്ച പായസം നല്‍കണമെന്നായിരുന്നു.പീന്നീട് തലമുറകള്‍ മാറിയപ്പോള്‍ കുടുംബക്കാര്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് താമസം മാറുകയും ഇത്തരം രീതികള്‍ ഇല്ലാതാവുകയുമായിരുന്നു.അറുപത് കോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണിത്. ശ്രീ തച്ചുടകൈമളിന്റെ ഭരണസമയത്ത് ദേവസ്വത്തിന്റെ എല്ലാവിധ സഹായത്തേടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ടി അന്നത്തെ ടൗണ്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന വടക്കേക്കര ചന്ദ്രശേഖരമേനോന്റെ നേതൃത്വത്തില്‍ ഇന്നു കാണുന്ന കെട്ടിടം പണിയുകയും സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.എ.കൃഷ്ണന്റെ കാലത്ത് സ്‌കൂള്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഈ കെട്ടിടം കല്ല്യാണമണ്ഠപമാക്കുകയും നല്ല വരുമാനം ദേവസ്വത്തിനു നേടി തന്നിരുന്നതുമാണ്. എന്നാല്‍ മാറി വന്ന കൂടല്‍മാണിക്യം ദേവസ്വം രാഷ്ട്രീയ ഭരണസമിതികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം ദേവസ്വത്തിന്റെ മറ്റു സ്വത്തുക്കള്‍ പോലെ ഇതും ഇന്നു കാണുന്നരീതിയില്‍ നാശോന്മുഖമായി.പിന്നീട് തിരുവുത്സവ സമയത്ത് ആനകളെ തളയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിക്കുകയായിരുന്നു എന്ന് മാത്രം.

Related News കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

Advertisement