പോലിസും ജനങ്ങളും സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു വഴി തെറ്റി വന്ന മാനസീക വൈകല്യമുള്ള വൃദ്ധന് പുനര്‍ജീവിതമായി

1024

കാട്ടൂര്‍ : കഴിഞ്ഞ ദിവസം കാട്ടൂര്‍ താണിശ്ശേരിയില്‍ വഴി തെറ്റി വന്നതാണ് അങ്കമാലി മലയാറ്റൂര്‍ സ്വദേശിയായ 70 വയസ്സുകാരന്‍ പ്രേമചന്ദ്രന്‍. അപരിചിതനെ കണ്ട നാട്ടുകാര്‍ പേരും സ്ഥലവും മറ്റും ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു ലഭിച്ചിരുന്നത്. അവിടെ നിന്നും പെട്ടന്ന് പോകാന്‍ ശ്രമിച്ചെങ്കിലും മാനസീകനില ശരിയല്ലാത്ത ഇയാളെ തനിച്ച് വിട്ടാല്‍ രാത്രിയില്‍ എവിടെയെങ്കിലും വെച്ച് തെറ്റിദ്ധരിച്ച് ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം തോന്നിയ താണിശ്ശേരി സ്വദേശികളായ അന്‍ഷാദിന്റെയും ജിഷാറിന്റെയും മനസ്സലിഞ്ഞു. ഉടനെ കാട്ടൂര്‍ പോലീസുമായും, പോലീസ് കെയര്‍ കമ്മിറ്റി അംഗം ഷെമീര്‍ എളേടത്തുമായും, പഞ്ചായത്തംഗം ശ്രീജിത്തുമായും ബന്ധപ്പെട്ടു. ഇവരും കൂടെ ചേര്‍ന്നതോടെ പ്രേമചന്ദന് തത്ക്കാല സംരക്ഷണം ഒരുക്കാന്‍ കഴിഞ്ഞു.
ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ്പ്, തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ബന്ധുക്കളെ തേടി പ്രേമചന്ദ്രന്റെ ഫോട്ടോ അടക്കമുള്ള വാര്‍ത്തയും പ്രചരിപ്പിച്ചു.
വാര്‍ത്ത അറിഞ്ഞ പ്രേമചന്ദ്രന്റെ മകന്‍ ബിജു ഫോണിലൂടെ ബന്ധപ്പെടുകയും രാവിലെ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെത്തി അച്ചനെ കൊണ്ടു പോകുകയും ചെയ്തു.നഷ്ടപെട്ടെന്നു കരുതിയ അഛനും മകനും കണ്ടുമുട്ടിയതും ഇരുവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.പലരും വഴിയില്‍ കാണപ്പെടുന്ന അപരിചിതരെ തെറ്റിദ്ധരിച്ച് ഉപദ്രവിക്കുന്ന ഈ കാലത്ത് മാനസികനില തകരാറിലായ തന്റെ അഛനെ ഭക്ഷണവും, വസ്ത്രവും,താമസവും നല്‍കി സംരക്ഷിച്ച നാട്ടുകാരോടും പോലീസിനോടും, യാത്ര പറഞ്ഞ് അഛനും മകനും യാത്രയായി.കാട്ടൂര്‍ ജനമൈത്രി പോലീസ് അഡി: എസ്.ഐ ഗംഗാധരന്‍, പി ആര്‍ ഓ A. M.ഉണ്ണികൃഷ്ണന്‍, SCPO വേലായുധന്‍, CPO സുധീര്‍, പോലീസ് കെയര്‍ കമ്മിറ്റി അംഗം ഷെമീര്‍ എളേടത്ത്,കാറളം പത്താം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത്, അന്‍ഷാദ് കറപ്പം വീട്ടില്‍, ജിഷാര്‍ അബ്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement