വ്യാജ ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി.

859

ആളൂര്‍: വ്യജ സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ ചികിത്സ നടത്തിയിരുന്ന ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി. മുരിയാട് കൂട്ടാല ജോര്‍ജ്ജ് മകന്‍ ജോസി ജോര്‍ജ്ജിനെയാണ് എസ്.ഐ.വി.വി.വിമല്‍ അറസ്റ്റു ചെയ്തത്. പൊതുജനങ്ങളെ ചികിത്സിക്കുന്നതിന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നാണ് നിയമം.എന്നാല്‍ ഇയാള്‍ ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ്,വെസ്റ്റ് ബംഗാള്‍, മാവേലി ഹോമിയോ മിഷന്‍ തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളില്‍ നിന്നും വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തി അത് അംഗീകൃത യോഗ്യതയാണെന്നു കാണിച്ചായിരുന്നത്രേ ചികിത്സ നടത്തിയിരുന്നത്. മുരിയാടുള്ള വീട്ടില്‍ തന്നെയാണ് രോഗികളെ പരിശോധിച്ച് ചികിത്സിച്ചിരുന്നത്. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദ്ദേശിയായ ഇയാള്‍ മുന്‍പ് കത്തോലിക്കാ സഭയിലെ വൈദികനായിരുന്നു അവസാനം വെറ്റിലപ്പാറ പള്ളിയില്‍ വികാരിയായിരുന്നപ്പോള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇപ്പോള്‍ 2 കുട്ടികളുടെ പിതാവായ ഇദ്ദേഹം മാളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. മുരിയാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.ഇവരുടെ മകളെ മാസങ്ങളോളം ചികിത്സിച്ചിട്ടും അസുഖം ഭേദമാകാതെ ചാലക്കുടിയിലെ സ്വകാര്യ ആശ്രുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നു.ഇതോടെ ഡോക്ടറെക്കുറിച്ച് സംശയം തോന്നി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.കൂടാതെ നിരവധി ആളുകള്‍ ഇയാളില്‍ നിന്ന് ചികിത്സ നേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. പോലിസുകാരായ രാധാകൃഷ്ണന്‍ .കെ.എസ്, കൃഷ്ണന്‍.കെ.എ, സാജു .പി.എസ്, അശോകന്‍.ടി.എന്‍എന്നിവരാണ് അന്വോഷണത്തില്‍ ഉണ്ടായിരുന്നത്.

Advertisement